
മലപ്പുറം: നിയന്ത്രണം തെറ്റിയ ലോറി വെള്ളക്കെട്ടുള്ള ക്വാറിയിലെക്ക് മറിഞ്ഞുവീണു വൻ അപകടം. മലപ്പുറം ആതവനാട് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. കടകളിലേക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ലോറി ഡ്രൈവറെ രക്ഷപെടുത്തിയെങ്കിലും ഡ്രൈവർക്കൊപ്പം ഉണ്ടായിരുന്ന സഹായിക്കായുള്ള തിരച്ചിൽ തുടരുകയാണ്. 70 അടി താഴ്ചയിൽ ലോറി കുടുങ്ങികിടക്കുന്നതായാണ് രക്ഷ പ്രവർത്തകർ പറയുന്നത്. ലോറിക്കകത്ത് അകപെട്ടതിനാൽ ലോറി ഉയർത്താതെ പുറത്തെത്തിക്കാൻ പ്രയാസമാണ്. എന്നാൽ ക്രൈൻ ഉപയോഗിച്ചുള്ള രക്ഷ പ്രവർത്തനം തുടരുകയാണ്. ക്രൈനിലെ റോപ്പ് പൊട്ടിപോകുന്നതും നീളം തികയാത്തതും വിനയാകുന്നുണ്ട്. അപകടം നടന്ന് 4 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. സ്ഥലത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരിക്കുകയാണ്.
അപകടം നടന്ന ഉടൻ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. എന്നാല്‍ ലോറിക്കകത്ത് കുടുങ്ങിയ സഹായിക്കായുള്ള പുറത്തെത്തിക്കാനായില്ല. ലോറി പൂര്‍ണമായും കുളത്തില്‍ മുങ്ങിയ നിലയിലാണ്. ക്വാറി സ്ഥിതി ചെയ്യുന്നത് സ്ഥിരം അപകട മേഖലയിലാണെന്നും ഇവിടം അപകട മേഖലയായതിനാൽ സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്നുള്ള ആവശ്യം പരിഗണിച്ചില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു. മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞ ആഴമുള്ള പഴയ ക്വാറിയാണിത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണ്. രക്ഷ പ്രവർത്തനത്തിനിടെ ഒരു ഫയർ ഫോഴ്‌സ് ജീവനക്കാരൻ പരിക്കേറ്റു എന്ന വിവരവും പുറത്തുവരുന്നുണ്ട്. തിരൂരില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും സ്ഥലത്ത് എത്തിയിട്ടുണ്ട്.
