പ്രതികള്‍ കയ്യുറ ധരിച്ചതായി സംശയം; സ്വര്‍ണ്ണവും പണവുമുള്ള ലോക്കര്‍ കടത്തിയ കേസ്, അന്വേഷണം ഊർജിതം, ലഭിച്ചത് അഞ്ച് വിരൽ അടയാളങ്ങള്‍ മാത്രം

  • Post category:local news / news
  • Reading time:1 min read
You are currently viewing പ്രതികള്‍ കയ്യുറ ധരിച്ചതായി സംശയം; സ്വര്‍ണ്ണവും പണവുമുള്ള ലോക്കര്‍ കടത്തിയ കേസ്, അന്വേഷണം ഊർജിതം, ലഭിച്ചത് അഞ്ച് വിരൽ അടയാളങ്ങള്‍ മാത്രം

മഞ്ചേശ്വരം / കാസർകോട്: വീട്ടില്‍ നിന്ന് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികള്‍ കയ്യുറ ധരിച്ച് കവര്‍ച്ച നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. അഞ്ച് വിരലടയാളങ്ങള്‍ മാത്രമാണ് ലഭിച്ചത്. മച്ചമ്പാടി സി.എം നഗറിലെ ഖലീലിൻ്റെ വീട്ടില്‍ നിന്നാണ് ഒമ്പത് പവന്‍ സ്വര്‍ണ്ണാഭരണങ്ങളും ഒമ്പത് ലക്ഷം രൂപയും സൂക്ഷിച്ച ലോക്കര്‍ സ്‌കൂട്ടറില്‍ കടത്തിക്കൊണ്ട് പോയത്.

പ്രതികളെ കണ്ടെത്താന്‍ മഞ്ചേശ്വരം പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഖലീലും കുടുംബവും വീട് പൂട്ടി ആറ് മാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. ശനിയാഴ്‌ച രാത്രി ഖലീല്‍ മൊബൈല്‍ ഫോണ്‍ വഴി വീട്ടിലെ സി.സി.ടി.വി ക്യാമറ പരിശോധിച്ചപ്പോള്‍ ക്യാമറ തകര്‍ത്തത് പോലെ തോന്നിയ സംശയത്തില്‍ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു. ബന്ധുവും പൊലീസും എത്തി കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങളും പണവും സൂക്ഷിച്ച ലോക്കര്‍ കാണാതായതായി വ്യക്തമായി.

കവര്‍ച്ചാ സംഘം ജനല്‍ വഴി അകത്ത് കടന്ന് വീടിൻ്റെ ഒന്നാംനിലയും രണ്ടാംനിലയും പരിശോധിച്ചതിന് ശേഷം ചുമരില്‍ ഘടിപ്പിച്ച ലോക്കര്‍ ഇളക്കിയെടുത്ത് സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ വീട്ടിലെ മറ്റൊരു സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

വീടിൻ്റെ ഇരുനിലകളിലെ മുറികള്‍ പരിശോധിച്ചിട്ടും ആകെ അഞ്ച് വിരലടയാളങ്ങളാണ് വിരലടയാള വിദഗ്‌ധര്‍ക്ക് ലഭിച്ചത്. കവര്‍ച്ചക്കാര്‍ കയ്യുറ ധരിച്ചിട്ടുണ്ടാകാനാണ് സാധ്യതയെന്നാണ് പൊലീസ് കരുതുന്നത്. സംഘം കടന്നുപോയ റോഡിന് സമീപത്തെ വീടുകളുടെയും സ്ഥാപനങ്ങളുടെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

വീട്ടിലെ ക്യാമറയില്‍ സ്‌കൂട്ടറിൻ്റെ നമ്പറുകള്‍ പതിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മറ്റു ക്യാമറകള്‍ പരിശോധിക്കുന്നത്. പ്രതികള്‍ രാത്രി തന്നെ ലോക്കര്‍ പകുതി വഴിയില്‍ വെച്ച് കുത്തിത്തുറന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും എടുത്തതിന് ശേഷം ലോക്കര്‍ ഉപേക്ഷിച്ച് കര്‍ണാടകയിലേക്ക് കടന്നിട്ടുണ്ടാകും എന്നാണ് പൊലീസിൻ്റെ നിഗമനം.

0Shares