
കൊല്ലം: അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച് പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം. വീടിൻ്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെച്ചത് ആകാമായിരുന്നുവെന്നാണ് ഇവരുടെ വാദം. വെള്ളിയാഴ്ച്ച രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്.

കണ്ടെത്തുമ്പോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനും ആയിരുന്നുവെന്നും ഇവര്‍ പറയുന്നു.
അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വെള്ളിയാഴ്‌ച വൈകുന്നേരം 5.30 ഓടെയാണ് കുട്ടിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍ നടത്തിയത്.
