
പ്രചാരണങ്ങള്‍ അതിൻ്റെ വഴിക്ക് പോകട്ടെയെന്നും സര്‍ക്കാറിൻ്റെ പ്രവര്‍ത്തനത്തെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പ്രതിപക്ഷം നുണ പ്രചാരണം നടത്തുകയാണ്. പക്ഷെ, ജനങ്ങള്‍ നെഞ്ചുതൊട്ടുപറഞ്ഞു, ഇത് ഞങ്ങളുടെ സര്‍ക്കാരാണ്. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ്’. മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് കടുത്ത ചേരിതിരിവിനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു വിഭാഗം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ന്യൂനപക്ഷങ്ങളെ അകറ്റി നിര്‍ത്താനും ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌ന സുരേഷിൻ്റെ ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രതികരിച്ചു കഴിഞ്ഞെന്നും ഇതില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്. കേരളം രൂപം കൊണ്ടതിന് ശേഷം ആദ്യമായിട്ടോ അല്ലെങ്കില്‍ 2016ല്‍ ഗവണ്‍മെന്റ് വന്നതിന് ശേഷമോ അല്ല, ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിനുള്ള മറുപടിയും മുഖ്യമന്ത്രി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.

സ്വപ്ന സുരേഷിൻ്റെ ആരോപണത്തിന് പിന്നില്‍ ബി.ജെ.പിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. ഇത് ബോധപൂര്‍വ്വം കെട്ടിചമച്ചതാണ്. മാഫിയ ഭീകര പ്രവര്‍ത്തനമാണ് നടക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സംഭാഷണം പുറത്ത് വന്നു. ഇതിന് പിന്നില്‍ നിഗൂഢ ശക്തികള്‍ പ്രവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായി അന്വേഷിക്കണമെന്നും ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു.
