
കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനകളോ സ്ഥാപനങ്ങളോ പ്രസ്തുത സ്ഥാപനങ്ങളിലോ അവയുടെ പ്രവർത്തന മേഖലകളിലോ ഉള്ള കുട്ടികളുടെ ദയനീയാവസ്ഥ പ്രകടമാക്കുന്ന ചിത്രങ്ങളോ കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങളോ ഉൾപ്പെടുത്തി പരസ്യം നൽകി ധനശേഖരണം നടത്താൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു.

ഏതെങ്കിലും കുട്ടിയുടേയോ കുടുംബത്തിന്‍റെയോ ഉന്നമനത്തിനും ഉത്തമതാൽപര്യം സംരക്ഷിക്കുന്നതിനുമായി പരസ്യം അനിവാര്യമാണെങ്കിൽ അക്കാര്യം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിൽ വന്നതാണെങ്കിൽ കമ്മിറ്റിയുടെ അംഗീകാരവും കമ്മിറ്റിയുടെ പരിഗണനയിൽ വരാത്ത വിഷയത്തിൽ കുട്ടിയുടെ രക്ഷിതാവിന്‍റെയും സാധ്യമാകുന്ന പക്ഷം കുട്ടിയുടെയും രേഖാമൂലമുള്ള അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം പരസ്യങ്ങൾ നൽകാൻ പാടുള്ളൂ.
മേൽ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു.
