
ഇലക്ഷൻ സ്‌പെഷ്യൽ
കുറ്റിക്കോൽ/കാസർകോട്: പഞ്ചായത്ത് രൂപീകരണം മുതല്‍ ഇടതുപക്ഷം ഭരിച്ച കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഇത്തവണ മത്സരം തീപാറും. സി.പി.എമ്മും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യപോരാട്ടമെങ്കിലും ബി.ജെ.പിക്കും ചില വാർഡുകളിൽ വേരോട്ടമുള്ള പഞ്ചായത്താണ് കുറ്റിക്കോല്‍. കഴിഞ്ഞതവണ എല്‍.ഡി.എഫിനെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവിശ്വാസപ്രമേയം പാസാക്കി ഭരണത്തിൽ നിന്നും പുറത്താക്കിയിരുന്നു.
ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരെ കോൺഗ്രസ്സിൽ നിന്നും നേതൃത്വം പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവർ ഇപ്രാവശ്യം വീണ്ടും മത്സര രംഗത്തുള്ളതും ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയില്‍ ഒരു വര്‍ഷം മാത്രമാണ് ഇടതുപക്ഷം കുറ്റിക്കോല്‍ പഞ്ചായത്ത് ഭരിച്ചത്. ആകെയുള്ള 16 വാര്‍ഡുകളില്‍ ഏഴ് സീറ്റില്‍ എല്‍.ഡി.എഫും ആറ് സീറ്റില്‍ യു.ഡി.എഫും മൂന്ന് സീറ്റില്‍ ബി.ജെ.പിയുമായിരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സി.പി.എമ്മിന് ഭരണം നഷ്ടമായി. കഴിഞ്ഞതവണ നഷ്ടമായ യു.ഡി. എഫിന്‍റെ വാര്‍ഡുകള്‍ തിരിച്ചുപിടിക്കുമെന്നും കോണ്‍ഗ്രസ്–ബി.ജെ.പി അവിശുദ്ധ സഖ്യത്തിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നുമാണ് ഇടതുപക്ഷം പറയുന്നത്.
കൂടാതെ സി.പി.എമ്മിനെതിരെ കോൺഗ്രസ് -ബി.ജെ.പി പ്രാദേശിക നീക്കുപോക്കുകൾ ഇപ്രാവശ്യം ഫലം കാണില്ലെന്നും പഞ്ചായത്തിന്‍റെ കഴിഞ്ഞ നാലുവര്‍ഷത്തെ വികസനമുരടിപ്പുകൾ ജനങ്ങൾ വിലയിരുത്തുകയും പിണറായി സർക്കാരിന്‍റെ വികസന പ്രവർത്തനങ്ങൾ അനുകൂല വോട്ടാകുമെന്നുമാണ് ഇടത് പ്രതീക്ഷ.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ഏറെ ശ്രദ്ധപുലര്‍ത്തിയാണ് എൽ.ഡി.എഫ് കളത്തിലിറങ്ങിയിരിക്കുന്നത്. ആറു വാര്‍ഡുകളില്‍ സി.പി.എമ്മിന് നൂറുശതമാനം വിജയപ്രതീക്ഷയുണ്ട്. നാലുവാർഡുകൾ കൂടി പിടിച്ചെടുക്കുമെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അവകാശവാദം.
