
മധുർ / കാസർകോട്: മധുർ പഞ്ചായത്തിൽ ഭരണസമിതിയുടെ വിവേചനം വെളിച്ചത്ത് വന്നുവെന്ന് ഇടത് പ്രതിപക്ഷ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വികസന പ്രവർത്തനങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി നടത്തുന്ന വിവേചനങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും പൊതുജനങ്ങൾക്ക് തുറന്നു കാണിക്കുകയും ചെയ്യാനാണ് മാധ്യമങ്ങളെ കാണുന്നതെന്നും അറിയിച്ചു. പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിനായി ഉപയോഗപ്പെടുത്തേണ്ട ഫണ്ടുകൾ ബി.ജെ.പി അംഗങ്ങളുടെ വാർഡുകൾ മാത്രം കേന്ദ്രീകരിച്ച് വീതിച്ചെടുക്കുന്ന സ്ഥിതിയാണുളളത്.
മറ്റ് വാർഡുകളിലേക്ക് തുച്ഛമായ ഫണ്ടാണ് അനുവദിച്ചുക്കിട്ടുന്നത്. ചില ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിൽ പോലും വികസന ഫണ്ട് ലഭിക്കാൻ തുടങ്ങിയത് ശക്തമായ പ്രതിഷേധം ഉയർന്നതിൻ്റെ ഭാഗമായിട്ടാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾക്ക് പ്രാതിനിധ്യം ലഭിച്ചതോടെയാണ് വിവേചനവും അഴിമതിയും പുറത്തറിയാൻ കഴിഞ്ഞതെന്നും പറഞ്ഞു.

നേരത്തെ മൂന്നോ, നാലോ വാർഡുകൾ കേന്ദ്രീകരിച്ച് മാത്രം ഭീമമായ ഫണ്ട് വിഭജനം നടക്കുന്ന സമയത്ത് ഇതിനെ ചുറ്റിപ്പറ്റി ചില ഏജൻ്റുമാർ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായിട്ടായിരുന്നു സാധാരണ ടെണ്ടർ മാറ്റി ഓൺലൈൻ ടെണ്ടർ നടത്താൻ ഭരണ സമിതി തയ്യാറായത്. ഇതിനെ തുടർന്ന് പകപോക്കൽ സമീപനമാണ് ഇടത് അംഗങ്ങളോട് ഭരണകക്ഷികൾ ഇപ്പോൾ സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ സി.എഫ്.സി ഫണ്ടിൽ വാർഡുകളുടെ പശ്ചാത്തല ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട തുക യാതൊരു ആവശ്യവുമില്ലാതെ പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ വികസനമെന്ന പേരിൽ വകയിരുത്തി. നല്ലൊരു കമ്യൂണിറ്റി ഹാൾ നിലവിലുണ്ടെന്നിരിക്കെ അഴിമതി മാത്രം ലക്ഷ്യം വെച്ചുകൊണ്ടാണ് തീരുമാനം. ഇതിൽ ഇടത് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇത്തവണ വികസന ഫണ്ട് വകയിരുത്തുമ്പോൾ ബി.ജെ.പി അംഗങ്ങളുടെ വാർഡുകളിലേക്ക് പത്തും പതിനഞ്ചും ലക്ഷം രൂപയും മറ്റ് വാർഡുകളിലേക്ക് ആറ് ലക്ഷത്തിൽ താഴെ മാത്രവുമാണ് നൽകിയത്.

പഞ്ചായത്തിലെ ജനങ്ങളുടെ നികുതി പണമായ ഓൺ ഫണ്ട് വിനിയോഗത്തിലും അനീതിയാണ്.
വാല്യൂഡേഷൻ വന്ന് ഫണ്ട് കുറഞ്ഞപ്പോഴും ഇതേ അനീതി തുടരുന്നു. എസ്.എസ് / എസ്.ടി ഫണ്ടുകൾ ഈ വിഭാഗം ഭൂരിപക്ഷമുള്ള വാർഡുകളെ തഴഞ്ഞ് രാഷട്രീയ പക്ഷപാതിത്വത്തിൻ്റെ ഭാഗമായി മറ്റ് വാർഡുകൾക്ക് അനുവദിക്കുന്നു. വ്യക്തിഗത ആനുകൂല്യങ്ങൾ നൽകുമ്പോൾ രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നു. ഭരണ സമിതിയുടെ കെടുകാര്യസ്ഥത മൂലം പഞ്ചായത്ത് പ്രവർത്തനം താറുമാറാകുന്നുവെന്നും വാർത്താ സമ്മേളനത്തിൽ ഇടതു പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
വാർത്താ സമ്മേളനത്തിൽ സി.പി.എം ഏരിയാ കമ്മിറ്റിയംഗം എം.കെ രവീന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ എ.രവീന്ദ്രൻ, കെ.ഭുജംഗ ഷെട്ടി, മെമ്പർമ്മാരായ, സി.എം ബഷീർ സി.ഉദയകുമാർ, അബ്ദുൽ ജലീൽ, നസീറ മജീദ് എന്നിവർ പങ്കെടുത്തു.
