
ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ ഇടതുമുന്നണിയിൽ മതിയായ ചർച്ച നടന്നില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമസഭ ചേരാൻ ഒരു മാസം മാത്രം ശേഷിക്കേ ഒരു ഓർഡിനൻസ് കൊണ്ടുവന്നത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കാനം പറഞ്ഞു.

ലോകായുക്ത ഓർഡിനൻസായി കൊണ്ടുവരാനുള്ള നീക്കമാണ് വിവാദത്തിന് കാരണം. ബില്ലായി അവതരിപ്പിച്ചെങ്കിൽ എല്ലാവർക്കും അഭിപ്രായം പറയാമായിരുന്നു എന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു. ലോകായുക്ത മറ്റു സംസ്ഥാനങ്ങൾ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകൾ തമ്മിൽ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോകായുക്ത നിയമഭേദഗതിയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരത്തെ പറഞ്ഞിരുന്നു.
