
കൊവിഡ് 19യുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പഠന പ്രക്രിയ മികച്ചതാക്കാൻ കുട്ടികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാൻ സര്‍ക്കാര്‍ അനുമതി നൽകിയതായി മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ.എസ്.എഫ്.ഇ വിദ്യാശ്രീ എന്നാണ് പദ്ധതിയുടെ പേര്. കുടുംബശ്രീയുമായി ചേർന്ന് ഇത് പ്രാവർത്തികമാക്കും.
പദ്ധതി വഴി ലാപ്ടോപ്പ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സബ്‌സിഡി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാപ്രളയവും 2019 ലെ കാലവർഷക്കെടുതിയും നേരിടാൻ വിദ്യാർത്ഥികൾ അടക്കമുള്ള യുവജനം മഹത്തായ പങ്ക് വഹിച്ചു. ഇവരുടെ പ്രവർത്തനം പ്രശംസിക്കപ്പെട്ടു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് 3.47 ലക്ഷം പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. യുവജനങ്ങളിൽ നിന്ന് മികച്ച പ്രതികരണം നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.

ഇവരിൽ വലിയ പങ്ക് 18 നും 35 നും ഇടയിൽ പ്രായമുള്ളവരാണ്. യുവസമൂഹത്തിന് ദിശാബോധം നൽകാനും ഭാവി നേതാക്കളായി വളർത്താനും യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാർക്ക് ഭരണകാര്യത്തിലും നിയമകാര്യത്തിലും പരിശീലനവും അറിവും നൽകുക. ദുരന്ത പ്രതികരണത്തിലും ജോലികളിലും പരിശീലനം നൽകും. ഇതിന് വേണ്ട വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ അമിത് മീണയെ ചുമതലപ്പെടുത്തി. ഒരു ഗവേണിങ് ബോഡിയെ ഇതിനായി നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
