
കാസർകോട്: ബേഡകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ഹണിട്രാപ് കേസിൽ പ്രതിയും കണ്ണൂര്‍ കാസർകോട് മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാഹനമോഷണസംഘത്തിലെ പ്രധാനിയുമായ പള്ളിക്കര ബിലാല്‍ നഗര്‍ മാസ്തിഗുദ്ദെയിലെ ലാലാ കബീർ എന്ന അഹമ്മദ് കബീർ അറസ്റ്റിൽ.
കാസർകോട് ഡി.വൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് അംഗങ്ങൾ ആയ എസ്.ഐ ലക്ഷ്മി നാരായണൻ. തോമസ്. ഓസ്റ്റിൻ. ഷജീഷ്. ബേഡകം എസ്.ഐ മുരളീധരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കേരളം, കർണാടക, തമിഴ്നാട്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയായ ഇയാൾ 13 വർഷത്തിന് ശേഷം ആണ് കേരള പോലീസിന്‍റെ പിടിയിലാവുന്നത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച ഇയാൾക്ക് കാസര്‍കോട് പോലീസ് അടക്കം നിരവധി സ്റ്റേഷനുകളിൽ വാറന്റ് ഉണ്ട്.
കര്‍ണാടകയില്‍ മാത്രം ഇയാള്‍ക്കെതിരേ നിരവധി കേസുകളാണ് ഉള്ളത്. കുന്ദാപുരത്ത് കാറും ബല്ലാരിയില്‍ ബൊലേറൊ ജീപ്പും മോഷ്ടിച്ച കേസിലെ പ്രതിയാണ് ഇയാള്‍. മോഷണം നടത്തിയ വാഹനങ്ങള്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വ്യാജ നമ്പറും വ്യാജരേഖകളുമുണ്ടാക്കി വില്‍പന നടത്തുകയാണ് ഇയാള്‍ ചെയ്യുന്നത്.
