
സംസ്ഥാനത്ത് കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ കൂട്ടപ്പരിശോധന മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയുടെ അറിവോടെ. വിജിലൻസ് ഡയറക്ടർ അവധിയിലായപ്പോഴാണ് പരിശോധന നടക്കുന്നത്. ‘ഓപ്പറേഷൻ ബചത്’ എന്നുപേരിട്ട പരിശോധനയുടെ വിവരം വിജിലൻസ് നേരത്തേ ശ്രീവാസ്തവയെ അറിയിച്ചിരുന്നു.

എന്നാൽ, ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനിടെയാണ് മുഖ്യമന്ത്രിയും തോമസ് ഐസക്കും ഇക്കാര്യം അറിയുന്നത്. ഇരുവരും കൂടിയാലോചിച്ചശേഷം പരിശോധന നിർത്തിവെക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവായി ചുമതലയേൽക്കുന്നതിനുമുമ്പ് ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്‍റെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു രമൺ ശ്രീവാസ്തവ. ഇപ്പോഴും ഇതേ പദവിയിൽ അദ്ദേഹം തുടരുന്നുണ്ടെന്ന് സ്ഥാപനത്തിന്‍റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.
