
സംസ്ഥാനത്തെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ട് മാസം കെ.എസ്.ഇ.ബി യുടെയും വാട്ടർ അതോറിറ്റിയുടെയും കുടിശ്ശികകൾ പിരിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടൊപ്പം ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങി വീട്ടിലെത്തിക്കാന്‍ പോലീസിന്‍റെ സഹായം ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്‍റെ ടെലി മെഡിസിന്‍ ആപ്പായ ബ്ലൂടെലിമെഡിസിന്‍റെ സേവനം പൊതുജനങ്ങള്‍ക്ക് കൂടി ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് . ആശുപത്രികളില്‍ പോകാതെ തന്നെ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ഈ ആപ്പ് മുഖേന ലഭിക്കും. കോവിഡിന് മാത്രമല്ല അസുഖങ്ങള്‍ക്കും ഇത് ഉപയോഗിക്കാം. ഡോക്ടര്‍മാരുടെ പട്ടികയില്‍ നിന്ന് ആവശ്യമുള്ളവരെ തെരഞ്ഞെടുത്ത് ബന്ധപ്പെടാം. വീഡിയോ മുഖേന ഡോക്ടര്‍ രോഗിയെ പരിശോധിച്ച് ഇ-മരുന്ന് കുറിപ്പടി നല്‍കും.

തുടര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന പക്ഷം ആപ്പില്‍ നിന്ന് ലഭിക്കുന്ന ഇ-പാസ് പോലീസ് പരിശോധന സമയം കാണിച്ച് യാത്ര തുടരാം. അടച്ചുപൂട്ടല്‍ സമയത്ത് ആശുപത്രിയില്‍ പോകാതെ തന്നെ ചികിത്സ തേടാനുള്ള ഈ സംവിധാനം പോലീസ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരമാവധി വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വളരെ അത്യാവശ്യഘട്ടത്തില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ വാങ്ങാൻ പോലീസന്‍റെ സഹായം തേടാം. ഇതിനായി പോലീസ് ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍റൂമില്‍ 112 എന്ന നമ്പറില്‍ ഏത് സമയവും ബന്ധപ്പെടാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
