
കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ 760 വ്യാപാരികള്‍ക്ക് ഇടയില്‍ നടത്തിയ കൊവിഡ് പരിശോധനയില്‍ 233 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ തെരുവുകച്ചവടക്കാരുള്‍പ്പടെയുള്ളയാളുകള്‍ക്കാണ് രോഗം സ്ഥിരികരിച്ചത്.പാളയം മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് സാമൂഹ്യവ്യാപനം നടന്നുവെന്നാണ് കരുതുന്നത്.

ഈ സാഹചര്യത്തില്‍ മാര്‍ക്കറ്റ് അടയ്ക്കും.കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വന്നതോടെ പാളയത്തെ മാര്‍ക്കറ്റില്‍ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. അതുകൊണ്ട് രോഗവ്യാപനത്തിന്‍റെ തീവ്രത വളരെയേറെ ആയിരിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍.
ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്നും കച്ചവടത്തിനായി നിരവധി പേരെത്തുന്ന മാര്‍ക്കറ്റാണ് പാളയം മാര്‍ക്കറ്റ്. കോഴിക്കോട് ജില്ലയില്‍ ഇന്നലെ 394 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 363 പേര്‍ സമ്പർക്കം വഴിയാണ് രോഗികളായത്. ഉറവിടം വ്യക്തമല്ലാത്ത 21 പോസിറ്റീവ് കേസുകളുണ്ട്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്ന് 131പേര്‍ക്കും മാവൂര്‍ ഗ്രാമ പഞ്ചായത്തില്‍ നിന്ന് 33 പേര്‍ക്കും ബാലുശേരി പഞ്ചായത്തില്‍ 13 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
