
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്.

ഇനി മുതൽ ടി.പി.ആർ ആറ് ശതമാനത്തിന് താഴെയുള്ള പ്രദേശങ്ങളിൽ മാത്രമായിരിക്കും പൂർണമായ ഇളവുണ്ടാവുക. ആറ് മുതൽ 12 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങൾ ബി കാറ്റഗറിയിലായിരിക്കും. 12 മുതൽ 18 വരെയുള്ള പ്രദേശങ്ങൾ സി കാറ്റഗറിയിലും. ഇവിടെ ലോക്ഡൗണായിരിക്കും ഉണ്ടാവുക. 18ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ ഡി കാറ്റഗറിയിലുമാവും ഉൾപ്പെടുത്തുക. 18 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണാകും ഉണ്ടാവുക.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ മ്യതദേഹങ്ങൾ സംസ്ക്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവെയ്ക്കാം. ബന്ധുക്കൾക്ക് കാണാനും പരിമിതമായ മതാചാരങ്ങൾക്കും അനുമതി നൽകിയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കൊവിഡ് ബാധിതരുടെ ബാങ്ക് ലോണുകളിലെ ജപ്തി നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ബസുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ ഉണ്ടാവാൻ പാടില്ല. അന്തർസംസ്ഥാന യാത്രികർ കൊവിഡ് നെഗറ്റീവ സർട്ടിഫിക്കറ്റ് കരുതണമെന്ന നിർദേശം അനുസരിച്ച് എയർപോർട്ടിൽ ഫലപ്രദമായ പരിശോധനാ സൗകര്യമുണ്ട്.
