
സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഇതില്‍ 2067 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്. 10 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നമ്മുടെ രാജ്യം ഇപ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി മാറിഎന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 75,995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. 47,857 കേസുകളുമായി രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോഴാണ് നമ്മുടെ രാജ്യത്തെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാകുക. മരണം ഒരു ദിവസം ഏകദേശം 1000ൽ കൂടുതലുണ്ടാകുന്ന സാഹചര്യമാണ് രാജ്യത്ത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.
കർണാടകത്തിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്ത് ലക്ഷത്തിൽ 93 പേരും മരിക്കുന്നു. കേരളത്തിലിത് എട്ട് പേരാണ്. കർണാടകയിലെയോ തമിഴ്‍നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്ന് മുഖ്യമന്തി പറഞ്ഞു. നമ്മുടെ അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്.

രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും മുഖ്യ പങ്ക് വഹിച്ചു. ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണവും ജനപങ്കാളിത്തത്തോടെ ബ്രേക് ദി ചെയിൻ ഫലപ്രദമാക്കലും പരിഗണിക്കുന്നു. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിച്ചു.
ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അവസരം ലഭിച്ചു. എഫ്എൽടിസി, ലാബുകൾ, കൊവിഡ് ആശുപത്രികൾ, പരിശോധനാ സൗകര്യം, ആരോഗ്യപ്രവർത്തകർ, കൊവിഡ് ബ്രിഗേഡ് എന്നിങ്ങനെ രോഗം തടയാൻ വേണ്ട സൗകര്യം കൃത്യമായി സജ്ജമാക്കി. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവും എന്നും അദ്ദേഹം പറഞ്ഞു.
രോഗം സ്ഥിരീകരിച്ചത് ജില്ലകളിൽ:
തിരുവനന്തപുരം:352
കൊല്ലം:176
ആലപ്പുഴ:172
പത്തനംതിട്ട:167
കോട്ടയം:189
എറണാകുളം:140
ഇടുക്കി:271
തൃശൂർ:162
പാലക്കാട്:195
മലപ്പുറം:230
കോഴിക്കോട്:238
കണ്ണൂർ:102
കാസര്‍കോട്:231
വയനാട്:25
