
കാസര്‍കോട് ജില്ലയിലെ ചെങ്കളയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. നിലവിൽ ഇവിടെ കോവിഡ് നിയന്ത്രണവിധേയമാണ്. പ്രദേശത്ത് കൂടുതൽ പരിശോധനകൾ നടത്തും. പൊതുപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി.
പൊതുപരിപാടികൾ ഓണ്‍ലൈനായി നടത്തണം. ചെങ്കളയിൽ ചിലയിടങ്ങളിൽ ചിലർ പരിശോധനക്ക് വിധേയരാകാൻ മടിക്കുന്നുണ്ട്. അത് പരിശോധിക്കും. ജില്ലാഭരണകൂടം പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു. അതേസമയം ചെങ്കള ഗ്രാമപ്പഞ്ചായത്തിലെ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വധുവിന്‍റെ പിതാവ് അബ്ദുൾ ഖാദറിന്‍റെ പേരിൽ കേസെടുത്തു.

പകർച്ചവ്യാധി നിയന്ത്രണ നിയമത്തിലെ അഞ്ചാം ഉപവകുപ്പനുസരിച്ചാണ് കേസെടുത്തത്. ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇയാളിൽനിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമായതായും പനിയുണ്ടായിട്ടും അത് മറച്ചുവെച്ചെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി. രാംദാസ് കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
ജൂലായ് 17-നാണ് വിവാഹം നടന്നത്. 150-ലധികം ആളുകൾ ചടങ്ങിൽ പങ്കെടുത്തു. വരന്‍റെ വീടും ഇതേ പഞ്ചായത്തിലാണ്. രോഗം പകർന്നവരിൽ 10 പേർ വരന്‍റെ വീട്ടുകാരുടെ ഭാഗത്തുനിന്നെത്തിയവരാണ്. ദിവസങ്ങൾക്കു മുൻപ് ഈ പഞ്ചായത്തിലെ ഒരു കരാറുകാരൻ മരിച്ചിരുന്നു. അന്ന് ഈ വീട്ടിലെത്തിയവരും ഇവരുടെ സമ്പർക്കത്തിലുള്ളവരുമുൾപ്പെടെ 50-ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
യാതൊരു നിയന്ത്രണവുമില്ലാതെ ആളുകൾ മരണവീട്ടിലും കല്യാണവീട്ടിലും എത്തുകയാണെന്നും എത്ര ബോധവത്കരിച്ചിട്ടും ഫലമുണ്ടാകുന്നില്ലെന്നും കളക്ടറും ഡി.എം.ഒ.യും പറയുന്നു. ഈ രണ്ട് വീടുകളും ഒരോ കണ്ടെയ്ൻമെന്റ് മേഖലകളാക്കിയിരിക്കുകയാണ്.
