
എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും ദേശീയ അന്വേഷണ ഏജൻസിയും ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രി കെ.ടി ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാൻ വേണ്ടി മാത്രമാണ് അന്വേഷണ ഏജൻസികൾ വിളിപ്പിച്ചത്. മാത്രമല്ല എൻ.ഐ.എ സാക്ഷിയെന്ന നിലയിൽ ആണ് കെ.ടി ജലീലിനെ വിളിപ്പിച്ച് വിവരങ്ങളാരാഞ്ഞതെന്നും അതിലെന്താണ് തെറ്റെന്നും കോടിയേരി ബാലകൃഷ്ണൻ ചോദിച്ചു.

ഖുര്‍ആൻ നിരോധിച്ച പുസ്തകമാണോ? ഖുര്‍ആൻ കൊടുക്കുന്നത് നിയമ വിരുദ്ധമാണോ? ആർ.എസ്എസ് പ്രചാരണത്തിൽ കോൺഗ്രസ് ഒപ്പം ചേർന്നത് എങ്ങനെ? പ്രചാരണങ്ങൾക്ക് അൽപ്പായുസ്സാണ്. കെ.ടി ജലീൽ രാജിവക്കാൻ പോകുന്നില്ല. എന്ത് സമരം നടത്തിയാലും അതുണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു
പതിനാല് മണിക്കൂര്‍ ഉമ്മൻചാണ്ടി ജുഡീഷ്യൽ കമ്മീഷന് മുന്നിലിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവച്ചിരുന്നെങ്കിൽ ധാര്‍മ്മികത മുൻനിര്‍ത്തിയുള്ള ചോദ്യങ്ങൾക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു എന്നും കോടിയേരി പ്രതികരിച്ചു.
