
കാസർകോട്: കാസർകോട് കടപ്പുറത്ത് സർവ്വകക്ഷി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 1425 കിറ്റുകൾ വിതരണം ചെയ്തു. കാസർകോട് മുനിസിപ്പാലിറ്റിയിലെ 36,37,38 വാർഡുകളിൽ 1325 ഉം 1,2വാർഡുകളിൽ 100 കിറ്റുമാണ് വിതരണം ചെയ്തത്.
പഞ്ഞമാസങ്ങളിലെ ദാരിദ്ര്യത്തിനും കഷ്ടപ്പാടിനും പുറമെ കോവിഡ് – 19 പോസിറ്റീവ് കേസുകൾ കാസർകോട് കടപ്പുറത്തെ മത്സ്യതൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിത പൂർണ്ണമാക്കിയ സാഹചര്യത്തിലാണ് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. മുൻകൈയെടുത്ത് ആഗസ്റ്റ് 5 ന് വിളിച്ച് ചേർത്തജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 2000 കിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്.
ഇനി 1, 2 വാർഡുകളിൽ 450 കിറ്റുകളും ബീരന്ത് വയൽ സുനാമി കോളനിയിൽ 90 കിറ്റുകളും വിതരണം ചെയ്യാനുണ്ട്.

ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗര സഭാ അധ്യക്ഷ ബിഫാത്തിമ ഇബ്രാഹിമിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കിറ്റുകൾ സമാഹരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.
ഈ സദുദ്യമത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സഹകരണം ശ്ലാഘനീയമാണ്. കസബ കടപ്പുറത്ത് മാത്രം സപ്ലൈകോയുടെ സൗജന്യ കിറ്റുകൾ നിഷേധിച്ച ബന്ധപ്പെട്ടവരുടെ നിലപാടിൽ യോഗം പ്രതിഷേധിച്ചു. നഗരസഭ വൈസ് ചെയർമാൻ എൽ.എ. മഹമൂദ് ഹാജി, സെക്രട്ടറി മുഹമ്മദ് ഷാഫി, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കടപ്പുറം ശ്രി കുറുംബാ ഭഗവതി ക്ഷേത്ര ഭാരവാഹികൾ, സ്ഥാനികന്മാർ, റവന്യൂ , പോലീസ്, കുടുംബശ്രി ഉദ്യോഗസ്ഥന്മാർ എന്നിവര്‍ സംബന്ധിച്ചു.
