
ആണവ നിരായുധീകരണത്തിന് പകരമായി സാമ്പത്തിക സഹായം നൽകുമെന്ന ദക്ഷിണ കൊറിയയുടെ ആവർത്തിച്ചുള്ള വാഗ്ദാനത്തിനെതിരെ ഉത്തരകൊറിയ. കിം ജോങ് ഉന്നിൻ്റെ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയൻ പ്രസിഡന്റിന് മുന്നറിയിപ്പ് നൽകി. വിഷയത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റിൻ്റെ പ്രസ്താവനയോട് ഇതാദ്യമായാണ് ഉത്തരകൊറിയ പ്രതികരിക്കുന്നത്.
മിണ്ടാതിരിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് നല്ലതെന്ന് കിം യോ ജോങ് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.ദക്ഷിണ കൊറിയൻ പ്രസിഡൻറ് വിഡ്ഢിത്തം പറയുന്നതിനുപകരം അദ്ദേഹത്തിൻ്റെ പ്രതിച്ഛായയ്ക്ക് നല്ലത് വായ അടയ്ക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ചിന്തകൾ ലളിതവും ബാലിശവുമാണെന്നും ഉത്തരകൊറിയയുടെ ബഹുമാനത്തിനും ആണവായുധത്തിനും സാമ്പത്തിക സഹകരണവും വ്യാപാരവും ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കരുതുന്നുവെന്നും കിം യോ ജോംഗ് പറഞ്ഞു.

അതേസമയം ഉത്തരകൊറിയയുടെ പ്രതികരണത്തിനെതിരെ ദക്ഷിണ കൊറിയയും രംഗത്തെത്തി. ജോങിൻ്റെ പ്രസ്താവന വളരെ അനാദരവും നീചവുമാണെന്ന് ദക്ഷിണ കൊറിയ വിശേഷിപ്പിച്ചു. ആണവായുധ വികസനം അവസാനിപ്പിച്ച് ആണവനിരായുധീകരണം ആരംഭിച്ചാൽ ഉത്തരകൊറിയയ്ക്ക് ഘട്ടം ഘട്ടമായുള്ള സാമ്പത്തിക സഹായം നൽകാൻ തയാറാണെന്നായിരുന്നു പ്രസിഡന്റ് യൂൺ സോ ക്യോൾ പറഞ്ഞത്.
