
ഭാര്യയെ കൊന്ന് സ്യൂട്ട് കേസിലാക്കി ദഹിപ്പിച്ച ഭര്‍ത്താവ് ഹൈദരാബാദില്‍ പൊലീസ് പിടിയിലായി. ഭാര്യ കോവിഡ് ബാധിച്ച് മരിച്ചതായും ജഡം ആശുപത്രി അധികൃതര്‍ ദഹിപ്പിച്ചതായുമാണ് ഇയാള്‍ വീട്ടുകാരെ അറിയിച്ചത്. ആശുപത്രി പ്രദേശത്തെ സി.സി.ടി.വിയില്‍ സ്യൂട്ട് കേസില്‍ കൊണ്ടുവന്ന മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ കണ്ടാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
മൃതദേഹം കൊണ്ടുവരാന്‍ സഹായിച്ച ക്യാബ് ഡ്രൈവറെ പിടികൂടിയതോടെയാണ് സംഭവത്തിനു ചുരുളഴിഞ്ഞത്. ചിറ്റൂരിലെ രാമസമദ്രം നിവാസിയായ ഭുവനേശ്വരിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുപത്തിയേഴുകാരിയായ ഇവര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു. സോഫ്റ്റ് വെയര്‍ മേഖലയില്‍തന്നെ ജോലി ചെയ്യുന്ന കടപ്പയിലെ ശ്രീകാന്ത് റെഡ്ഡിയെ 2019 ല്‍ വിവാഹം കഴിച്ചു.

അവര്‍ക്ക് 18 മാസം പ്രായമുള്ള ഒരു മകളുണ്ട്. കോവിഡ് -19 പാന്‍ഡെമിക് സമയത്ത് ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ തിരുപ്പതിയിലേക്ക് താമസം മാറ്റി. വിഷാദത്തിന് അടിപ്പെട്ട ശ്രീകാന്ത് മദ്യത്തിലേക്ക് തിരിഞ്ഞു. അവരുടെ ജീവിതത്തില്‍ ഇത് ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ക്കു കാരണമായി . ജൂണ്‍ 22 രാത്രിയില്‍ ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. ശ്രീകാന്ത് ഭുവനേശ്വരിയെ അടിച്ചു. രൂക്ഷമായ മര്‍ദ്ദനത്തെ തുടര്‍ന്ന് ഭുവനേശ്വരി കൊല്ലപ്പെട്ടു.
ഭാര്യയുടെ ജഢം ഇയാള്‍ സ്യൂട്ട് കേസിലാക്കി ഒളിപ്പിച്ചു. ടാക്‌സി വാടകയ്ക്കെടുത്ത് മൃതദേഹം ആശുപത്രി വളപ്പില്‍ എത്തിക്കുകയായിരുന്നു. സ്യൂട്ട്കേസില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ടു. തുടര്‍ന്ന് കോവിഡ് -19 ന്‍റെ ഡെല്‍റ്റ പ്ലസ് വേരിയന്റ് ഭാര്യയെ ബാധിച്ചതായി ശ്രീകാന്ത് കുടുംബത്തോടും ഭുവനേശ്വരിയുടെ വീട്ടുകാരോടും കള്ളം പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച് ഭുവനേശ്വരി മരിച്ചതായും മൃതദേഹം ആശുപത്രി ജീവനക്കാര്‍ സംസ്‌കരിച്ചതായും അയാള്‍ വീട്ടുകാരെ അറിയിച്ചു.
ശ്രീകാന്തിനെ ആശുപത്രിയില്‍ അജ്ഞാത മൃതദേഹം അന്വേഷിച്ച പോലീസ് ടാക്‌സി ഡ്രൈവറെ കണ്ടെത്തി. സംഭവസ്ഥത്തി നിന്നു രക്ഷപ്പെട്ട ശ്രീകാന്തിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇതോടെ ദാരുണമായ കൊലപാതകത്തിന്‍റെ മുഴുവന്‍ ചിത്രവും വെളിപ്പെട്ടു.
