
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. സി. സി. ടി .വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ സ്വദേശിയായ അജാസ് എന്ന യുവാവിനെയും പെണ്‍കുട്ടിയെയും കൊല്ലം കൊട്ടാരക്കരയില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പന്തിരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് നഗരത്തിലെ മുഴുവന്‍ സി. സി. ടി. വികളും പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. പിന്നീട് റെയില്‍വേ സ്റ്റേഷനിലെ സി. സി. ടി. വികള്‍ പരിശോധിച്ചപ്പോള്‍ യുവാവിനൊപ്പം പെണ്‍കുട്ടി നടന്നുപോകുന്നതിൻ്റെയും കൗന്‍ഡറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിൻ്റെയും ദൃശ്യങ്ങള്‍ ലഭിച്ചു.

ആ സമയം കോഴിക്കോടെത്തിയ ട്രെയിനുകളുടെ അടിസ്ഥാനത്തില്‍ ഇവര്‍ കൊല്ലത്തേക്കാണ് ടിക്കറ്റെടുത്തതെന്ന് പോലീസ് നിഗമനത്തിലെത്തികയായിരുന്നു. എന്നാല്‍ കൊല്ലം റെയില്‍വെ പോലീസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. യുവാവ് ടിക്കറ്റ് കൗന്‍ഡറില്‍ അജാസ് എന്ന പേരുമാത്രമാണ് നല്‍കിയിരുന്നത്.
തുടര്‍ന്ന് ഫേസ്ബുക്കില്‍ അജാസ് എന്ന് പേരുള്ള ആളെ തപ്പി. സാമ്യമുള്ള അകൗണ്ടില്‍ കൊടുത്ത നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ലൊക്കേഷന്‍ കൊട്ടാരക്കരയാണെന്ന്കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചടയമംഗലം പോലീസ് കൊട്ടാരക്കരയില്‍ നിന്ന് പുറപ്പെട്ട എല്ലാ ബസും പരിശോധിച്ചു. ഇതിലൊന്നില്‍ നിന്ന് പ്രതിയെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇവര്‍ തമ്മില്‍ പരിചയപ്പെട്ടതെന്ന് യുവാവ് മൊഴി നല്‍കി. ഈ പരിചയം മുതലെടുത്ത പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടില്‍ നിന്നിറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
