
തിരുവനന്തപുരം: സഹകരണ മേഖലയിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സഹകരണ യൂണിയൻ സംഘടിപ്പിച്ച സഹകരണ സംരക്ഷണ മഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിൻ്റെ സഹകരണമേഖലയെ തകർക്കാൻ ദേശീയ തലത്തിൽ നീക്കം നടക്കുന്നുണ്ടെന്നും പിണറായി പറഞ്ഞു. സഹകരണ സ്‌പർശമേൽക്കാത്ത മേഖലകൾ സംസ്ഥാനത്തില്ലെന്ന് തന്നെ പറയാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ സഹകരണ മേഖല വളരെ വിപുലമാണ്. സഹകരണരംഗം ഇത്തരത്തിൽ കരുത്താർജിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സർക്കാരുകൾ നല്ല പിന്തുണ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സഹകരണ മേഖലയ്ക്ക് വലിയ പ്രാമുഖ്യമാണ് കേന്ദ്ര സർക്കാർ നൽകിയിരുന്നത്.

എന്നാൽ രാജ്യത്ത് ആഗോള വൽക്കരണനയം വന്നതോടെ ഇതിന് മാറ്റമുണ്ടായി. ഈ നയം സഹകരണ മേഖലയെ പലതരത്തിൽ ബാധിച്ചു. നയത്തിനുശേഷം വന്ന കമ്മീഷനുകൾ പലതും മേഖലയ്ക്ക് നാശം വരുത്തുന്ന തരത്തിലുള്ള നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാൽ ഏതൊരു ഘട്ടത്തിലും കേരളം അതിന്‍റേതായ തനിമ നിലനിർത്തിയെന്ന് പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ സഹകാരികൾ അഖിലേന്ത്യാ തലത്തിൽ മേഖലയ്ക്ക് നാശകരമാകുന്ന തരത്തിലുള്ള നിർദേശങ്ങൾ കമീഷനുകൾ മുന്നോട്ടുവെച്ചാൽ അതിനെ തുറന്നുകാട്ടാനും എതിർക്കാനും ഒറ്റക്കെട്ടായി നിൽക്കുകയും ചെയ്യുന്നു. സഹകാരികളുടെ മാത്രമല്ല, മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകളും ഇതേ നില തന്നെയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ മേഖലയ്ക്കെതിരെയുള്ള നിർദേശങ്ങളെയെല്ലാം ശക്തമായി എതിർക്കുന്ന സമീപനമാണ് കേരളത്തിലെ സർക്കാരുകളുടേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാണ് ഇവിടുത്തെ സഹകരണ മേഖലയുടെ പ്രത്യേകത. സഹകരണ മേഖലയെ തകർക്കാനുള്ള നീക്കങ്ങൾ ഇപ്പോഴും ശക്തമായി നടക്കുന്നുണ്ട്. നോട്ടു നിരോധനത്തിൻ്റെ അവസരത്തിലാണ് ഇത് ഏറെ വ്യാപകമായി നടന്നത്. ഒറ്റക്കെട്ടായാണ് കേരളം ഇതിനെ ചെറുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
