
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് നിയമപരമായി ടെണ്ടറിലൂടെ അദാനി ഗ്രൂപ്പ് നേടിയതിനെതിരെ വിവാദം തലപൊക്കി. വിമാനത്താവളത്തിന്‍റെ ലേല നടപടികള്‍ക്കായി കേരള സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ കെ.എസ്.ഐ.ഡി.സിക്ക് വേണ്ടസഹായങ്ങള്‍ നല്‍കിയത് രണ്ടു കമ്പനികളാണ് കെ.പി.എം.ജിയും മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പും.
സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പ് നിയമസഹായമാണ് നല്‍കിയത്. എന്നാല്‍, ഈ നിയമസ്ഥാപനത്തിന്‍റെ പാര്‍ട്‌നര്‍മാരില്‍ ഒരാളാണ് അദാനി ഗ്രൂപ്പ് ഗൗതം അദാനിയുടെ മകന്‍ കരണ്‍ അദാനിയുടെ ഭാര്യ പരീതി അദാനി. സി.എ.എം ഗ്രൂപ്പിന്‍റെ മാനേജിങ് പാര്‍ട്ണര്‍ സിറിള്‍ ഷ്രോഫിന്‍റെ മകളും ഈ ഗ്രൂപ്പിന്‍റെ പാര്‍ട്ണറുമായ പരീതി അദാനിയുടെ മരുമകളാണെന്ന് അറിയാതെ ആണോ കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുന്ന ലേലത്തിലെ തുക നിര്‍ണയിക്കാന്‍ ഈ കമ്പനിയെ തെരഞ്ഞെടുത്ത് എന്നാണ് ഇനി അറിയേണ്ടത്.

പ്രഫഷണല്‍ ഫീ ഫോര്‍ ബിഡിങ് ലേലനടപടികളില്‍ ഔദ്യോഗിക സഹകരണത്തിനുള്ള പ്രതിഫലമായി 57 ലക്ഷം രൂപയാണ് ഈ കമ്പനിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഈ നിയമസ്ഥാപനമാണ് ലേലത്തുക ഉള്‍പ്പെടെ നിര്‍ണയിക്കുന്നതില്‍ സഹായം നല്‍കിയത്. ലേലത്തില്‍ സഹായിച്ച കമ്പനികള്‍ക്ക് രണ്ടരക്കോടിയിലധികം തുക നല്‍കിയതിന്‍റെ വിവരാവകാശ രേഖയും പുറത്തുവന്നിരുന്നു. ഇതില്‍ നിന്നും ലേലത്തുക അടക്കം കാര്യങ്ങള്‍ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് ഗ്രൂപ്പിന് അറിയാമായിരുന്നെന്ന് വ്യക്തമാണ്.
കേരള സര്‍ക്കാര്‍ ക്വാട്ട് ചെയ്തതിനേക്കള്‍ യാത്രക്കാരില്‍ ഒരാള്‍ക്ക് 33 രൂപയോളം അധികമാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്തത്. ലേലത്തിലാണ് തിരുവനന്തപുരം വിമാനത്താവളം അദാനി കൊണ്ടുപോയത്. വിമാനത്താവളത്തിലെ ഒരു യാത്രക്കാരന് അദാനി ഗ്രൂപ്പ് 168 രൂപയും കേരളം 135 രൂപയുമാണ് വാഗ്ദാനം ചെയ്തത്. കെ.എസ്.ഐ.ഡി.സി നേരിട്ടാണോ അതോ കെ.പി.എം.ജി വഴിയാണോ അദാനിയുടെ മരുമകളുടെ കമ്പനിക്ക് നിര്‍ണായകമായ ലേലനടപടികളുടെ ഉത്തരവാദിത്വം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിശദീകരിക്കേണ്ടി വരും.