
കണ്ണൂര്‍ ജില്ലയിലെ കതിരൂരിൽ നിർമ്മിക്കുന്നതിനിടെ ബോംബ് പൊട്ടിയപ്പോൾ ഓടി രക്ഷപ്പെട്ടയാൾ പിടിയിൽ. പൊന്ന്യം സ്വദേശി അശ്വന്താണ് പോലീസിന്‍റെ പിടിയിലായത്. സി.ഒ.ടി നസീർ വധശ്രമക്കേസ് രണ്ടാം പ്രതിയാണ് അശ്വന്ത്. ബോംബ് നിർമ്മാണത്തിന് കാവൽ നിന്നായളാണ് അശ്വന്തെന്ന് പോലീസ് പറയുന്നു. അഞ്ച് സി.പി.എം പ്രവർത്തകരായിരുന്നു ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തത്. അഞ്ചാമന് വേണ്ടി തിരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു.

ഇന്നലെയാണ് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് നിർമ്മിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിയത്. ബോംബ് ഉണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ടി .പി വധക്കേസിൽ ഉള്‍പ്പെട്ടയാളുടെ രണ്ട് കൈപ്പത്തിയും തകർന്നു. അഴിയൂർ സ്വേദശി രെമീഷ് അടക്കം രണ്ട് സി.പി.എം പ്രവർത്തകർക്കാണ് സ്റ്റീൽ ബോംബ് പൊട്ടി പരിക്കേറ്റത്. സി.പി.എം ശക്തി കേന്ദ്രമായ പൊന്ന്യത്ത് രണ്ട് പേർ ചേർന്ന് ആളൊഴിഞ്ഞ പറമ്പിൽ ഷെഡ് കെട്ടിയായിരുന്നു സ്റ്റീൽ ബോംബ് നർമ്മാണം.
ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവർത്തകരായ രെമീഷ്, സജിലേഷ് എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. ടി .പി ചന്ദ്രശേഖരൻ വധക്കേസിൽ ഇരുപത്തിനാലാം പ്രതിയായി അന്വേഷണസംഘം ഉൾപ്പെടുത്തുകയും പിന്നീട് തെളിവില്ലെന്ന്കണ്ട് കോടതി വെറുതെ വിടുകയും ചെയ്ത രെമീഷന്‍റെ രണ്ട് കൈപ്പത്തികളും സ്ഫോടനത്തിൽ അറ്റു. പൊട്ടിത്തെറിയിൽ കണ്ണ് തകർന്ന സജിലേഷ് കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സ തേടിയത് വ്യാജ പേരിലാണ്. അതേസമയം, കേസ് അന്വേഷണം തലശ്ശേരി ഡി.വൈ.എസ്പി മൂസ വള്ളിക്കാടന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇന്നും കതിരൂർ പഞ്ചായത്തിൽ ഡോഗ് സ്വാഡ് പരിശോധന നടത്തി.
