
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിന് തുടക്കത്തിലേ കല്ലുകടി. മത്സരത്തിൻ്റെ ഭാഗമായി തരൂര്‍ ഇറക്കിയ പ്രകടനപത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗങ്ങള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
വിവാദത്തിന് പിന്നാലെ ഇതില്‍ തിരുത്തല്‍ വരുത്തി. തരൂര്‍ തന്നെയാണ് ഇതിന് വിശദീകരണം നല്‍കേണ്ടതെന്നും ഗുരതമായ തെറ്റാണെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വിവാദത്തില്‍ നിന്ന് അകലംപാലിച്ചു.

വിവാദ ഭൂപടത്തില്‍ ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയതോടെ കോണ്‍ഗ്രസ് വാക്താവ് ജയ്‌റാം രമേശാണ് ഉത്തരവാദിത്തം തരൂരിനാണെന്ന് വ്യക്തമാക്കിയത്. ‘കോണ്‍ഗ്രസിൻ്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തൻ്റെ പ്രകടനപത്രികയില്‍ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു.
രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോള്‍, അനുയായിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇന്ത്യയെ ഛിന്നഭിന്നമാക്കാന്‍ ശ്രമിക്കുന്നു. ഇതിലൂടെ ഗാന്ധിമാരുടെ പ്രീതി കിട്ടുമെന്ന് കരുതിയിരിക്കാം…’ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
