
കാസർകോട്: ഗുണ്ടകൾക്കും ക്രിമിനലുകൾക്കും എതിരെ സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ പരിശോധനയിൽ കാസർകോട്ട് പിടിയിലായത് 85 പേർ. ‘ഓപറേഷൻ ആഗ്’ എന്ന പേരിലാണ് പ്രത്യേക റെയ്‌ഡ് നടത്തിയത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ജില്ലയിൽ 210 ഇടങ്ങളിലായി നടന്ന പരിശോധനയിൽ 100 ലേറെ പേർക്കെതിരെ കേസെടുത്തു. അറസ്റ്റിലായവരിൽ സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുളളികളും ഉണ്ട്. ഇവര്‍ക്കായി വീടുകളിലും ഒളിത്താവളങ്ങളിലും അടക്കം പരിശോധന നടത്തി.

പൊലീസിൻ്റെ കയ്യിലുള്ള ലിസ്റ്റ് പ്രകാരവും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. കാപ ചുമത്തി നാടുകടത്തിയ ശേഷവും തിരിച്ചെത്തിയവര്‍, കാപ ചുമത്താന്‍ തീരുമാനമായിട്ടും ഒളിവിൽ കഴിയുന്നവർ, പിടികിട്ടാപ്പുള്ളികള്‍, വാറണ്ട് പ്രതികള്‍, ലഹരി വില്‍പനക്കാര്‍ തുടങ്ങിയവരെ പോകാനാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
