
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസ് പ്രതികളായ വടക്കാഞ്ചേരി സി.പി.എം കൗൺസിലർ പി.ആർ അരവിന്ദാക്ഷനെയും ബാങ്ക് അക്കൗണ്ടണ്ട് ജിൽസനേയും കോടതി റിമാണ്ട് ചെയ്‌തു. അരവിന്ദാക്ഷനെ ഇ.ഡി വീണ്ടും കസ്റ്റഡിയിൽ വാങ്ങും. അടുത്ത ആഴ്‌ച കസ്റ്റഡിയിൽ വാങ്ങാനാണ് ഇ.ഡി നീക്കം.
അതേസമയം അരവിന്ദാക്ഷൻ്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ വിവരങ്ങൾ ഇ.ഡിക്ക് ലഭിച്ചു. അക്കൗണ്ടിൻ്റെ അനന്തര അവകാശിയായി വച്ചത് ഒന്നാം പ്രതി സതീഷിൻ്റെ സഹോദരനെയാണെന്നും കണ്ടെത്തി. പി.ആർ അരവിന്ദാഷിൻ്റെ വിദേശയാത്ര അന്വേഷിക്കാനും ഇ.ഡി നീക്കം തുടങ്ങി.

അരവിന്ദാക്ഷൻ പലതവണ വിദേശയാത്രകൾ നടത്തി. ദുബായ് അടക്കം പല സ്ഥലങ്ങളിൽ സ്ഥല കച്ചവടങ്ങൾ നടത്തിയാതായാണ് ഇ.ഡി കണ്ടെത്തൽ. 2013-14 കാലയളവിൽ അരവിന്ദാക്ഷനും ഒന്നാംപ്രതി സതീഷ് കുമാറും വസ്‌തു വിൽപ്പനയ്ക്കായി ദുബൈ യാത്ര നടത്തി. ദുബൈ യാത്രയുടെ വിശദാംശങ്ങൾ ചോദ്യം ചെയ്യലിൽ അരവിന്ദാക്ഷൻ വെളിപ്പെടുത്തിയിട്ടില്ല.
2011നും 2019നും ഇടയിൽ സി.കെ ജിൽസ് 11 ലക്ഷത്തിൻ്റെ ഭൂമി വിൽപന നടത്തി. അതിൽ ആറെണ്ണം ഭാര്യയുടെ പേരിലാണ്. അരവിന്ദാക്ഷൻ്റെ ഭാര്യയുടെ പേരിലുള്ള വസ്തു 85 ലക്ഷം രൂപയ്ക്ക് പ്രവാസിയായ അജിത്ത് മേനോന് വിറ്റു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം നടക്കേണ്ടതുണ്ടെന്നും ഇ.ഡി പറയുന്നു.
അരവിന്ദാക്ഷൻ്റെ 90 വയസ്സുള്ള അമ്മയുടെ പേരിലും അക്കൗണ്ടുണ്ടെന്നും ഇ.ഡി പറയുന്നു. 63 ലക്ഷം രൂപയുടെ നിക്ഷേപം ഉള്ളത് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിലാണ്.
