
മംഗളൂരുവിലെ സൂറത്ത്കൽ പ്രദേശത്ത് നാല് അക്രമികൾ യുവാവിനെ വെട്ടി കൊലപ്പെടുത്തി മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ ആണ് മരിച്ചത്. ആക്രമണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാറിൽ എത്തിയ സംഘമാണ് നടത്തിയത്. പരിചയക്കാരനുമായി സംസാരിച്ചുകൊണ്ടിരുന്ന ഫാസിലിനെ പിന്തുടർന്നെത്തിയ സംഘം പിടികൂടി ക്രൂരമായി മർദ്ദിക്കുകയും കുത്തുകയുമായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. മുൻകരുതലിൻ്റെ ഭാഗമായി പനമ്പൂർ, ബജ്‌പെ, മുൽക്കി, സൂറത്ത്കൽ എന്നിവിടങ്ങളിലും പരിസരങ്ങളിലും സിറ്റി പോലീസ് കമ്മീഷണർ എൻ. ശശികുമാർ നിരോധനാജ്ഞ ഏർപ്പെടുത്തി.

അതേസമയം, മങ്കി ക്യാപ്പ് ധരിച്ച നാല് പേർ കടയ്ക്ക് പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു എന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിൽ നടക്കുന്ന കൊലപാതകങ്ങളിൽ ജനം ഭീതിയിലാണ്. നിലവിൽ അധികൃതർ ജാഗ്രതയായി 144 ഏർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബി.ജെ.പി യുവനേതാവിൻ്റെ കൊലപാതകത്തെ തുടർന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജില്ലയിലിരിക്കെയാണ് സംഭവം.
