
കാസര്‍കോട്-മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന് കട്ടായം പറഞ്ഞ് കര്‍ണാടക. മലയാളികൾക്ക് ദക്ഷിണകന്നഡ ജില്ലയിലെ ആശുപത്രികളിൽ ഏർപ്പെടുത്തിയ വിലക്ക് ഇന്നലെ കര്‍ണാടക പിന്‍വലിച്ചിരുന്നു. കേരളത്തിൽ നിന്നുള്ള രോഗികളെ ആശുപത്രികളിൽ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച് കഴിഞ ബുധനാഴ്ചയാണ് ദക്ഷിണ കന്നഡ ജില്ലാ മെഡിക്കൽ ഓഫീസർ ഉത്തരവിറക്കിയത്.

അതേസമയം കാസര്‍കോട് കൊവിഡ് സാഹചര്യം ഗുരുതരമാണെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ അറിയിച്ചു. അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്‍റെ ഭാഗമായാണ്. കേരളവുമായുള്ള നല്ല ബന്ധത്തെ ഇത് ബാധിക്കില്ലെന്നും യെദ്യൂരപ്പ ദേവഗൗഡയ്ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി. എന്നാൽ ചികിത്സ വിലക്ക് നീക്കിയെങ്കിലും ഇതിന്‍റെ ഗുണം മലയാളി രോഗികൾക്ക് ലഭിക്കില്ല.
കേരളത്തിൽ നിന്നുള്ള ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും ആളുകൾക്കും ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. ആശുപത്രികളിൽ വിലക്ക് ഏർപ്പെടുത്തി ഉത്തരവ് ഇറങ്ങിയതിന് പിറകെയാണ് കേരളത്തിൽ നിന്നുള്ള വാഹനങ്ങളെ വിലക്കികൊണ്ട് മംഗളൂരു കമ്മീഷ്ണർ ഉത്തരവ് ഇറക്കിയത്.
