
മലപ്പുറം: ചിലർ കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. സർക്കാരിൻ്റെ പൊതുതാത്പര്യങ്ങൾക്കും ഹജ്ജിൻ്റെ വിശാല കാഴ്‌ചപ്പാടിനുമെതിരായി സംഘടനാ താത്പര്യം മാത്രം മുൻനിർത്തിയാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടു പോകുന്നതെന്നും മുസ്‌ലിം ലീഗ് കുറ്റപ്പെടുത്തി.
ഹജ്ജ് ക്യാമ്പിൽ വൊളണ്ടിയർമാരായി സേവനം അനുഷ്ഠിക്കാൻ ഒരു സംഘടനയിൽ അംഗത്വം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാൽ മതിയെന്ന തരത്തിൽ സാമൂഹിക മാധ്യമം വഴി നിർദേശിക്കുകയും അപേക്ഷാപത്രം വിതരണം നടത്തുകയും ചെയ്‌തതിനെതിരെ ആണ് മുസ്ലിം ലീഗ് രംഗത്ത് എത്തിയിരിക്കുന്നത്. ഇത്രയും കാലം കക്ഷിരാഷ്ട്രീയം നോക്കാതെ അപേക്ഷ സ്വീകരിച്ച് അഭിമുഖം നടത്തിയുമാണ് വൊളണ്ടിയർമാരെ തിരഞ്ഞെടുത്തിരുന്നത് എന്നും മുസ്‌ലിം ലീഗ് പറഞ്ഞു.

സർക്കാരിൻ്റെ ഹജ്ജ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ഹജ്ജ് കമ്മിറ്റി ഒരു മതസംഘടനയുടെ അനുയായികൾക്ക് മാത്രമായി ചുരുക്കുന്നത് ചരിത്രത്തിലാദ്യമാണ്. വ്യക്തി താത്പര്യങ്ങളുടെ പേരിൽ സെക്രട്ടറിയെ സ്ഥലം മാറ്റിയതും ദുഷ്ടലാക്കോടെ ആയിരുന്നു. വിഭാഗീയ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്തതിന് ആയിരുന്നു സെക്രട്ടറിയെ മാറ്റിയതെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി ആരോപിച്ചു.
സംഘടനാ താത്പര്യം കണക്കിലെടുത്ത് മാത്രമാണ് ഹജ്ജ് കമ്മിറ്റി മുന്നോട്ടു പോകുന്നത്. ഹജ്ജ് ക്യാമ്പുമായി ബന്ധപ്പെട്ട പരിപാടികൾക്ക് ജനപ്രതിനിധികൾ പ്രാധാന്യം നൽകുന്നില്ല. ഇക്കാര്യം ഹജ്ജ് കമ്മിറ്റിയും സർക്കാരും പരിശോധിക്കണം. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് എതിരെ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
