
രാജ്യമാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കാത്ത ആവശ്യക്കാര്‍ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി കണ്ണൂര്‍ ജില്ലയിലെ 28 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചന്‍ പ്രവര്‍ത്തനം ആരംഭിച്ചു . മൂവായിരത്തിലേറെ പേര്‍ക്കാണ് ഇതുവഴി ഉച്ചഭക്ഷണം വിതരണം ചെയ്യുക.
കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി നഗരസഭകള്‍ , പെരിങ്ങോം വയക്കര , കാങ്കോല്‍ ആലപ്പടമ്പ്, എരമംകുറ്റൂര്‍, പരിയാരം, ഉദയഗിരി, കുറുമാത്തൂര്‍, മയ്യില്‍, പടിയൂര്‍, ചെറുതാഴം, ഏഴോം, കല്യാശ്ശേരി, നാറാത്ത്, പെരളശ്ശേരി, ചെമ്പിലോട്, ധര്‍മടം, വേങ്ങാട്, പിണറായി, പന്ന്യന്നൂര്‍, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, പേരാവൂര്‍, മുഴക്കുന്ന്, കൊട്ടിയൂര്‍, പായം പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത് .

അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും കമ്മ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. സുര്‍ജിത്ത് അറിയിച്ചു. ഇതോടൊപ്പം തന്നെ കണ്ണൂർ നഗരത്തിൽ അവശ്യ സാധന വിതരണത്തിന് ജില്ല പഞ്ചായത്തില്‍ കാള്‍ സെന്‍റര്‍ ആരംഭിച്ചു. ലോക്ക് ഡൗണിനെ തുടര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് വിഡിയോ കോണ്‍ഫറന്‍സ് ഹാള്‍ കേന്ദ്രീകരിച്ചാണ് കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് കാള്‍ സെന്ററിന്‍റെ പ്രവര്‍ത്തന സമയം. കണ്ണൂര്‍ നഗര പരിധിയില്‍ താമസിക്കുന്നവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ കാള്‍ സെന്റര്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്തു വരുന്നത്. ആളുകള്‍ക്ക് വിവരങ്ങള്‍ അറിയിക്കുന്നതിനായി അഞ്ച് വാടസ് ആപ്പ് നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019, 9400066020 എന്നീ നമ്പറുകളിലാണ് ആവശ്യക്കാര്‍ വാട്സ് ആപ്പ് വഴി വിവരങ്ങള്‍ അറിയിക്കേണ്ടത്.
ഈ നമ്പറിലേക്ക് സന്ദേശങ്ങളും അയക്കാം. ലിസ്റ്റ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതാണ് പദ്ധതി. ഈ സാധങ്ങള്‍ക്ക് കമ്പോള വിലമാത്രമാണ് ഈടാക്കുക. അവശ്യ വസ്തുക്കളായ പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, കുട്ടികളുടെ ഭക്ഷണങ്ങള്‍, മരുന്ന് തുടങ്ങിയവയാണ് കാള്‍സെന്റര്‍ വഴി ലഭ്യമാകുക. ഗ്രാമങ്ങളിലേക്ക് ആ വിവരങ്ങള്‍ കുടുംബശ്രീക്ക് കൈമാറി അവര്‍ മുഖേന അവശ്യവസ്തുക്കള്‍ വീടുകളിലെത്തിക്കും.
