കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ട്; ഏഴിടത്ത് ഓറഞ്ച് അലർട്ട്, വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ട്; ഏഴിടത്ത് ഓറഞ്ച് അലർട്ട്, വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്

കണ്ണൂർ / കാസർകോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്നറിയിപ്പിൽ മാറ്റം വരുത്തി. പുതിയതായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമുണ്ട്. വ്യാഴാഴ്‌ച രാവിലെ മുതൽ തെക്കൻ കേരളത്തിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്.

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍

07-07-2023: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, 08-07-2023: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലും കുട്ടനാട് താലുക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ആരംഭിച്ചു.

കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ കാറ്റിൽ പലയിടത്തും മരങ്ങൾ കടപുഴകി. ബുധനാഴ്‌ച ഉണ്ടായ ത്യശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്‌ടം ഉണ്ടായതായാണ് വിവരം. നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്നുന്നത് ആശങ്കയുയർത്തുന്നു. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭം രൂക്ഷമാണ്. പലയിടത്തും സംരക്ഷണ ഭിത്തി നിർമ്മിക്കണമെന്ന ആവശ്യവുമായി ജനങ്ങൾ പ്രതിഷേധിച്ചു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലെ നാല് നദികളിൽ ജലനിരപ്പ് ഉയർന്നു മണിമലയാർ, അച്ചൻകോവിലാർ, മീനച്ചിലാർ, പമ്പ നദികളിലാണ് ജലനിരപ്പ് ഉയർന്നത്. ശക്തമായ മഴയിൽ കോട്ടയം മുണ്ടക്കയത്ത് മലവെളളപാച്ചിലുണ്ടായി. പത്തനംതിട്ട തിരുവല്ലയിൽ നിരണം പനച്ചിമൂട് എസ് മുക്കിൽ സി.എസ്.ഐ പള്ളി തകർന്നു വീണു. മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയ നിലയിലാണ്. ഇടുക്കി പീരുമേട് പ്രദേശങ്ങളില്‍ 48 മണിക്കൂറിൽ 321 mm മഴയാണ് പെയ്‌തത്. ജലനിരപ്പ് ഉയര്‍ന്നതോടെ കല്ലാർകുട്ടി, പാംബ്ല അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തില്‍ ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി.

0Shares