
സിൽവർലൈൻ വിഷയത്തിൽ ജനങ്ങളെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുകയാണെന്നും തങ്ങൾ സർക്കാരിനൊപ്പമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. രാജ്യസഭാ സീറ്റ് ലഭിച്ച പശ്ചാത്തലത്തിൽ സിൽവർലൈൻ, മദ്യനയം, ലോകായുക്ത എന്നിവയിൽ സി.പി.ഐയുടെ ഇനിയുള്ള നിലപാടിനായി കാത്തിരിക്കുകയാണെന്ന് എൽ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ്‌കുമാർ പറഞ്ഞതിന് പിന്നാലെയാണ് കാനത്തിൻ്റെ പ്രതികരണം.

കേരളത്തിൽ നിന്നുള്ള 19 യു.ഡി.എഫ് എം.പിമാർ സംസ്ഥാനത്തിൻ്റെ വികസനത്തിന് എതിരായി ഡൽഹിയിൽ പോയി മെമ്മോറാണ്ടം കൊടുത്തത് സാധാരണ നിലയിലുള്ള നടപടിയല്ല. സിൽവർ ലൈൻ വിഷയത്തിൽ തീർത്തും തെറ്റായ സമീപനമാണ് കോൺഗ്രസും ബി.ജെ.പിയും കൈക്കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ആശങ്കകൾ സർക്കാർ പരിഹരിക്കും.
ഗെയിലിനെതിരെയും ദേശീയപാതാ വികസനത്തിനെതിരെയും നടന്ന പ്രതിഷേധങ്ങൾ പോലെതന്നെയാണ് ഇതും. പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനം നടത്തിയതിന് ശേഷമേ പദ്ധതി ആരംഭിക്കുകയുള്ളൂ. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
