
തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണികൾക്കുള്ളിൽ ശബരിമല വീണ്ടും ചർച്ചയാക്കപ്പെടുകയാണ്. ശബരിമല സ്ത്രീപ്രവേശന വിധിയിലെ സർക്കാർ നടപടിയിൽ ദേവസ്വം വകുപ്പ് മന്ത്രി ഖേദം പ്രകടിപ്പിക്കുകയും ആ നടപടി എന്തിനായിരുന്നു എന്നുള്ള മുഖ്യമന്ത്രിയുടെ ചോദ്യത്തിനും പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷം. കാനം രാജേന്ദ്രൻ നടത്തിയ പരാമർശം വിശ്വാസികളെ വ്രണപ്പെടുത്തി. അതിനെ അനുകൂലിച്ച മുഖ്യമന്ത്രി ആ മുറിവിൽ മുളകു തേക്കുകയാണെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.

ശബരിമല വിഷയത്തെ വോട്ടു രാഷ്ട്രീയമായി കാണുന്നത് തരംതാണ നിലപാടാണ്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ശബരിമല വിഷയംകുത്തിപ്പൊക്കിയത് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ജീവൻ മരണ പോരാട്ടം നടത്തുന്ന ഒരു സമൂഹത്തെ ഇടതു നേതാക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.
കടകംപള്ളി സുരേന്ദ്രൻ ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചു. എന്നാൽ സ്വന്തം മന്ത്രിയെതള്ളിയ മുഖ്യമന്ത്രി കാനത്തിന്‍റെ പിറകെപോയി. ശബരിമല വിഷയത്തിൽ സി.പി.എമ്മിന്‍റെ ഇരട്ടത്താപ്പും വഞ്ചനാപരമായ നിലപാടുമാണ് വീണ്ടും പുറത്തുവന്നതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
