
കാസർകോട്: കാര്‍ഷിക, ആരോഗ്യ, കുടിവെള്ള, ശുചിത്വ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിൻ്റെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശാന്തയാണ് ബജറ്റവതരണം നടത്തിയത്. പ്രസിഡന്റ് കെ.പി. വല്‍സലന്‍ അധ്യക്ഷനായി. മുന്‍ നീക്കിയിരിപ്പുള്‍പ്പെടെ 28,78,87,165 രൂപ വരവും 28,55,35,413 രൂപ ചെലവും 23,51,752 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു.
കാര്‍ഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട ബജറ്റില്‍ ഉത്പാദന മേഖലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിട്ടുണ്ട്. കാര്‍ഷിക അനുബന്ധ പദ്ധതികള്‍ക്കായി ഒരു കോടി 20 ലക്ഷം രൂപയാണ് വകയിരുത്തി. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും റോഡുകളുടെ ടാറിംഗും റീടാറിംഗും നടത്തുന്നതിന് 6 കോടി രൂപ വകയിരുത്തി. സമ്പൂര്‍ണ ശുചിത്വം, സുലഭമായ കുടിവെള്ളം എന്നിവ ലക്ഷ്യമാക്കി ശുചിത്വ , കുടിവെള്ള മേഖലയില്‍ ഒരു കോടി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

ആരോഗ്യ അനുബന്ധ പ്രവര്‍ത്തികള്‍ക്കായി 70 ലക്ഷം രൂപയും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാ യി 1,25,00,000 രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് നിര്‍മാണത്തിനായി രണ്ടു കോടി രൂപയും, ഗ്രാമപഞ്ചായത്തിലെ കെട്ടിടങ്ങളുടെ നവീകരണത്തിനും മറ്റ് റോഡിതര മെയിന്റനന്‍സ് പദ്ധതികള്‍ക്കുമായി 89,46,000 രൂപയും വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനും വ്യക്തിഗത/ പൊതു ആസ്തികള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുമായി 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയ്ക്ക് 22 ലക്ഷം രൂപയും പാര്‍പ്പിട മേഖലയില്‍ 2 കോടി രൂപയും പട്ടികജാതി/പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കായി 35 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് സെക്രട്ടറി ടി. എ കൃഷ്ണ കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതു മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കെ. ശകുന്തള, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ പി.കുഞ്ഞിക്കണ്ണന്‍, പഞ്ചായത്ത് വികസന സമിതി കണ്‍വീനര്‍ ദിലീപ് തങ്കച്ചന്‍ , സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവര്‍ സംസാരിച്ചു.
