
തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ടെന്ന നിലയിൽ പ്രതീക്ഷിച്ചത്ര മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്ന് കെ.സുധാകരൻ. മനഃപൂർവമല്ല, സാഹചര്യങ്ങളുടെ സമ്മർദമാണ് അതിനുകാരണമെന്നും പുനഃസംഘടന പൂർത്തിയാക്കാൻ കഴിയാത്തത് വലിയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ദ്വിദിന ലീഡേഴ്‌സ് മീറ്റിലാണ് സുധാകരൻ്റെ തുറന്നുപറച്ചിൽ.
സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി രണ്ടുതവണ കോൺഗ്രസ് പ്രതിപക്ഷത്തിരിക്കേണ്ടി വന്ന സാഹചര്യത്തിലാണ് പ്രവർത്തകരുടെ മനോവീര്യം വീണ്ടെടുക്കാൻ കെ.സുധാകരനെ കെ.പി.സി.സി അധ്യക്ഷൻ ആക്കാൻ ഹൈക്കമാൻഡ് തീരുമാനമെടുത്തത്. പാർട്ടിയിൽ കേഡർ സംവിധാനം നടപ്പിലാക്കുമെന്നും പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കുമെന്നും കോൺഗ്രസ് വേദികളിൽ ആവർത്തിച്ച കെ.പി.സി.സി അധ്യക്ഷന് പക്ഷേ, വാക്കുപാലിക്കാനായില്ല.

ഗ്രൂപ്പ് സമവാക്യങ്ങൾ പാലിച്ചുകൊണ്ട് ഭാരവാഹിത്വം വീതം വെക്കാൻ കഴിയാതെ പോയതാണ് പുനഃസംഘടന അനിശ്ചിതത്വത്തിൽ ആക്കിയത്. അതിനിടെ പ്രതിപക്ഷ നേതാവും കെ,പി,സി,സി അധ്യക്ഷനും ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുക്കുന്നത് എന്ന് പരസ്യ വിമർശനവുമായി കെ.മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ രംഗത്തെത്തുക കൂടി ചെയ്തതോടെ കോൺഗ്രസ് രാഷ്ട്രീയം കലങ്ങിമറിഞ്ഞു.
ഹൈക്കമാൻഡ് നേതൃത്വം നേരിട്ട് ഇടപെട്ടതോടെയാണ് നേതാക്കൾ തൽക്കാലത്തേക്ക് എങ്കിലും വിഴുപ്പലക്കൽ അവസാനിപ്പിച്ചത്. അതിനിടയിലാണ് വയനാട്ടിൽ നടക്കുന്ന കോൺഗ്രസ് നേതൃസംഗമത്തിൽ സ്വയം വിമർശനവുമായി കെ.സുധാകരൻ രംഗത്ത് എത്തിയിരിക്കുന്നത്.
കേരളത്തിൻ്റെ ചുമതലയുള്ള എ.ഐ.സി.സി സംഘടന കാര്യ ജനറൽ സെക്രട്ടറി താരീഖ് അൻവർ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ തുടങ്ങിയവർ ദ്വിദിന സംഗമത്തിൽ പങ്കെടുക്കുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ അസൗകര്യം അറിയിച്ച് കെ.സുധാകരന് കത്ത് നൽകി. ശശി തരൂർ അമേരിക്കയിൽ ചികിത്സയിലായതിനാൽ പങ്കെടുത്തില്ല.
