മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണ തട്ടിപ്പ്; വഞ്ചിച്ചത് വിശ്വാസികളെ, കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജന്‍

  • Post category:Kerala / news
  • Reading time:1 min read
You are currently viewing മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മാണ തട്ടിപ്പ്; വഞ്ചിച്ചത് വിശ്വാസികളെ, കര്‍ശന നടപടി സ്വീകരിക്കണമെന്ന് എം.വി ജയരാജന്‍

മട്ടന്നൂര്‍ ജുമാമസ്ജിദ് നിര്‍മ്മാണത്തിൻ്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പെന്ന് സി.പി.ഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. മുസ്ലീംലീഗ്, കോണ്‍ഗ്രസ്സ് നേതാക്കളാണ് തട്ടിപ്പ് നടത്തിയതെന്നും വിശ്വാസികളെയാണ് അവര്‍ വഞ്ചിച്ചതെന്നും ഓഡിറ്റിങ്ങില്‍ കണ്ടെത്തിയത് കോടികളുടെ തട്ടിപ്പാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പ് നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം, വഖഫ് തട്ടിപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും എം.വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ കല്ലായിക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഖഫ്‌ ബോര്‍ഡിൻ്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണമുയര്‍ന്നത്‌.

മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മട്ടന്നൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡണ്ടുമായ അബ്ദുള്‍ റഹ്മാന്‍ കല്ലായിയെ ഒന്നാം പ്രതിയാക്കിയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്ത്.

നിലവില്‍ കമ്മിറ്റി പ്രസിഡണ്ടും കോണ്‍ഗ്രസ്സ് നേതാവുമായ എം.സി കുഞ്ഞഹമ്മദ് മാസ്റ്റര്‍, കമ്മറ്റി സെക്രട്ടറിയും ലീഗ് നേതാവുമായ യു.മഹറൂഫ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.വഖഫ് ബോര്‍ഡിൻ്റെ അനുമതിയില്ലാതെ നടത്തിയ പള്ളി നിര്‍മ്മാണത്തില്‍ ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നു എന്നാണ് പരാതി.വഖഫ് ബോര്‍ഡ് ഓഡിറ്റിങ്ങില്‍ ക്രമക്കേടുകള്‍ കണ്ടെത്തി.

മൂന്നുകോടി ചിലവായ നിര്‍മ്മാണത്തിന് പത്ത് കോടി രൂപയോളമാണ് കണക്കില്‍ കാണിച്ചത്.കണക്കില്‍ കാണിച്ച തുകയ്ക്ക് ബില്ലുകളോ വൗച്ചറുകളോ ഇല്ല. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിലും വെട്ടിപ്പ് നടന്നു. റഷീദ് അലി തങ്ങള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ കാലത്താണ് തട്ടിപ്പ് നടന്നതെന്നും എന്നിട്ടും യു.ഡി.എഫ് സര്‍ക്കാര്‍ നടപടി എടുത്തില്ലെന്നും സി.പി.ഐ(എം) ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഇതിനെതിരെ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

ജമാഅത്ത് കമ്മറ്റി ജനറല്‍ ബോഡി അംഗം എം.പി ഷമീറാണ് പരാതി നല്‍കിയത്. പോലീസ് നടത്തിയ ക്രമക്കേടുകള്‍ നടന്നുവെന്ന് പ്രാഥമികമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസിനും ഭാര്യ വീണയ്ക്കുമെതിരെ അപകീര്‍ത്തികരമായ പ്രസംഗം നടത്തി വിവാദത്തിലായ ആളാണ് ലീഗ് നേതാവ് അബ്ദുള്‍ റഹ്‌മാന്‍ കല്ലായി.

0Shares