
കാഞ്ഞങ്ങാട് / കാസർകോട്: സമസ്‌തയിലെ ഒരു വിഭാഗം സി.പി.എം പക്ഷത്തേക്ക് ചായുന്നതിൽ പ്രതിഷേധിച്ച് ലീഗുമായി ആഭിമുഖ്യമുള്ള മറുവിഭാഗം സമസ്‌ത നേതൃത്വത്തിനെതിരെ ഫ്ളക്‌സ് ബോർഡ് സ്ഥാപിച്ചു. സമസ്‌തയുടെ മുഖപത്രമായ സുപ്രഭാതത്തിൻ്റെ പത്രാധിപരും സമസ്‌ത നേതാവുമായ ഡോ. ബഹാവുദ്ധീൻ മുഹമ്മദ് നദ്‍വിയുടെ പ്രസ്‌താവനക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ബല്ലാക്കടപ്പുറത്ത് അണികൾ ഫ്ളക്‌സ് സ്ഥാപിച്ചത്.
സമീപകാലത്തായി സുപ്രഭാതം പത്രത്തിൻ്റെ നയത്തിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് സമസ്‌ത പ്രസിഡണ്ടിനെ ഉന്നമിട്ട് പത്രാധിപർ ആരോപണം ഉന്നയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ആരോപണങ്ങളിൽ ചിലത് സമസ്‌തയിലെ ലീഗ് അനുഭാവികൾക്ക് ഉത്തേജനം നൽകുന്നവയായിരുന്നു.

സമസ്‌തയെയും സുപ്രഭാതം പത്രത്തെയും നിരീശ്വര യുക്തിവാദ പ്രസ്ഥാനത്തിൻ്റെ ആലയിൽ തളച്ചിടാനുള്ള സമസ്‌തക്കുള്ളിലെ നേതാക്കളുടെ ശ്രമങ്ങളെ തുറന്നുകാട്ടിയ ബഹാവുദ്ധീൻ നദ്‌വിക്ക് പ്രാർത്ഥനകൾ അർപ്പിച്ചാണ് ബോർഡ്.
സംയുക്ത ജമാഅത്ത് ട്രഷററും ബല്ലാക്കടപ്പുറം മുസ്ലിം ജമാ അത്ത് കമ്മിറ്റി പ്രസിഡണ്ടുമായ എം.കെ അബൂബക്കർ ഹാജിയുടെ പച്ചക്കോട്ടയിൽ സംയുക്ത ജമാഅത്ത് ഖാസിയും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടുമായ ജിഫ്രി മുത്തുക്കോയ തങ്ങളടക്കമുള്ള നേതൃത്വത്തിനെതിരെ ഫ്ളക്‌സ് ഉയർത്തിയത്.
