
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്‌ക്ക്.സി തോമസ് മൂന്നാം തവണയും എല്‍.ഡി.എഫ് സ്ഥാനാർത്ഥി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്‌ചയുണ്ടാകും.
സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമാണ് ജെയ്‌ക്ക്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്ക്കിൻ്റെ മൂന്നാമങ്കം ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെതിരെയാണ്.

മണ്ഡലത്തില്‍ സുപരിചിതനാണെന്നതും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം ഒമ്പതിനായിരത്തിലേക്ക് എത്തിക്കാനായതും ജെയ്‌ക്കിന് അനുകൂല ഘടകങ്ങളായി സി.പി.എം വിലയിരുത്തുന്നു.
പുതുപ്പള്ളിയില്‍ പുതുമുഖം വരുന്നത് ഗുണം ചെയ്യില്ലെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. 2016ല്‍ ഉമ്മന്‍ചാണ്ടിയോട് 27,092 വോട്ടിനായിരുന്നു ജെയ്‌ക്കിൻ്റെ പരാജയം. എന്നാൽ, 2021ല്‍ വോട്ടിങ് അകലം 9044 ൽ എത്തിക്കാൻ ജെയ്ക്കിന് സാധിച്ചു.
