
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെയുള്ള ആരോപണത്തിൽ ഉറച്ച് മാത്യു കുഴൽനാടൻ എം.എൽ.എ. വീണാ വിജയൻ്റെ കമ്പനിയുടെ മെന്‍റർ ആണ് പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് ഡയറക്ടര്‍ ജെയ്ക് ബാലകുമാർ എന്നത് വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്തെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. വെബ്സൈറ്റിലെ ഇത് വ്യക്തമാക്കുന്ന ഭാഗം അദ്ദേഹം വാർത്താ സമ്മേളനത്തില്‍ പ്രദർശിപ്പിച്ചു. സ്വർണക്കടത്ത് കേസ് ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ എക്സാലോജിക് എന്ന കമ്പനിയുടെ വെബ്സൈറ്റ് ലഭ്യമല്ലാതായെന്നും പിന്നീട് മാറ്റങ്ങൾ വരുത്തിയതിന് ശേഷമാണ് ഇത് വീണ്ടും ലഭ്യമായിത്തുടങ്ങിയതെന്നും മാത്യു കുഴൽ നാടന്‍ ആരോപിച്ചു.

വീണാ വിജയൻ നടത്തുന്ന ഐടി കമ്പനി എക്സാലോജിക്കിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആളുകളിൽ ഒന്നായി അവർ തന്നെ അവകാശപ്പെട്ടിരുന്ന വ്യക്തിയാണ് ജെയ്ക് ബാലകുമാർ എന്ന് വെബ്സൈറ്റില്‍ പറയുന്നു. ഇയാൾ ഒരു മെൻ്റെറുടെ സ്ഥാനത്ത്, വഴികാട്ടിയായി നിന്ന് അദ്ദേഹത്തിൻ്റെ പരിജ്ഞാനം കൊണ്ട് ഞങ്ങളെ നയിക്കുന്ന വ്യക്തിയാണെന്നും വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 107 തവണ വെബ്സൈറ്റ് അപ്ഡേഷൻ നടത്തിയിട്ടുണ്ട്. വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ 2020 മേയിൽ വെബ്സൈറ്റ് ഡൗൺ ആവുകയും പിന്നീട് ജൂൺ മാസത്തിൽ ഇത് വീണ്ടും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനുശേഷം ജെയ്ക് ബാലകുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായെന്നും കുഴല്‍നാടന്‍ പറഞ്ഞു.
പി.ഡബ്ല്യു.സിക്ക് പിണറായി സർക്കാർ വന്ന ശേഷം നിരവധി കരാർ നൽകി. പലതിനും സുതാര്യത ഇല്ല. പി.ഡബ്ല്യു.സിക്കെതിരെ ആരോപണം ഉണർന്നപ്പോൾ വീണയുടെ എക്സാലോജിക്കിന്‍റെ പ്രധാന വ്യക്തി ജെയ്ക് ബാലകുമാർ ആണെന്ന് വീണ തന്നെ പറഞ്ഞു. വെബ് സൈറ്റിൽ ഇത് രേഖപെടുത്തി. 2020 മെയ് മാസത്തിൽ പി.ഡബ്ല്യു.സിക്കെതിരെ ആരോപണം ഉയർന്നപ്പോൾ വെബ് സൈറ്റ് ഡൗൺ ആയി. ഒരു മാസം കഴിഞ്ഞു ജൂൺ 20 നാണ് സൈറ്റ് അപ്പ് ആയത്. മെയ് മാസത്തിൽ വെബ് സൈറ്റിൽ ഉണ്ടായിരുന്ന പലതും കാണാൻ ഇല്ല. എന്ത് കൊണ്ടാണ് ജെയ്കിനെ കുറിച്ചുള്ള വിവരങ്ങൾ മാറ്റിയത്. ഉത്തരം വേണ്ടേ. ഇത് പറഞ്ഞപ്പോൾ പച്ചകള്ളം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെക്കുറിച്ച് പറഞ്ഞതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. മകളുടെ സ്വകാര്യതകളെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പറഞ്ഞ കാര്യത്തെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. അത് അസംബന്ധമാണ് എന്ന് തെളിയിക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സ്വപ്‌ന സുരേഷിനെ സെക്രട്ടറിയേറ്റിൽ അല്ലെങ്കിൽ സർക്കാരുമായി ബന്ധപ്പെട്ട് നിയമനം നടത്തിയത് പ്രൈസ് വാട്ടർ കൂപ്പേഴ്‌സ് എന്ന കൺസൾട്ടൻസി കമ്പനിയാണ് എന്നത് നിഷേധിക്കാൻ പറ്റുമോ എന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
മുഖ്യമന്ത്രി യുഎഇയിൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി ഒരു ബാഗ് ഇവിടെ നിന്ന് അയച്ചിട്ടുണ്ടോ? അത് മുഖ്യമന്ത്രി സ്വീകരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അതിന് നയതന്ത്ര പരിരക്ഷ കിട്ടിയിട്ടുണ്ടോ? എന്ന പ്രധാന ചോദ്യമാണ് സഭയിൽ ഉന്നയിച്ചതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, വീണാ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യു.ഡി.എഫ് പ്രചരിപ്പിച്ചതാണ്. താൻ മത്സരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കിയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
യു.ഡി.എഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പിയാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. മമ്മൂട്ടിയുടെ മകനാണ് ദുൽഖറെന്ന് ഒരിക്കൽ പറയും. ദുൽഖറിൻ്റെ വാപ്പയാണ് മമ്മൂട്ടിയെന്ന് പിന്നീട് പറയും. ഇതാണ് പ്രതിപക്ഷം പറയുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് അതിനുളള അവകാശം ഉണ്ട് . ജാനാധിപത്യ സംവിധാനത്തിൽ അതിനുള്ള അവകാശം ഉണ്ടെന്നും മന്ത്രി പ്രതികരിച്ചു.
