
നടൻ ചിരഞ്ജീവിക്കൊപ്പം ശബരിമലയിൽ ദർശനം നടത്തിയത് യുവതിയെന്ന് വ്യാജവാർത്ത നൽകിയവർക്ക് എതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോർഡ്. ശബരിമലയിൽ ചിരഞ്ജീവിക്കൊപ്പം സ്ത്രീയെ കടത്തിവിട്ടതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രസിഡന്റ് കെ. അനന്തഗോപൻ മാധ്യമങ്ങളോട് പറഞ്ഞു.
ഫോണിക്സ് ഗ്രൂപ്പ് ചെയർമാൻ സുരേഷ് ചുക്കാപ്പള്ളിയുടെ ഭാര്യ മധുമതിയാണ് താരത്തിനൊപ്പം ഉണ്ടായിരുന്നത്. ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന മധുമതി ചുക്കാപ്പള്ളിക്കെതിരെ നടക്കുന്ന ഈ പ്രചാരണത്തിൽ പ്രതികരണവുമായി മകൻ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ മധുമിതയുടെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നുവെന്നാണ് ചില തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

‘ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നടനാണ് ചിരഞ്ജീവി. എങ്കിലും അദ്ദേഹത്തിൻ്റെയുൾപ്പെടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ച ശേഷമാണ് കടത്തിവിട്ടത്. താരത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ കയ്യിൽ ജനന തീയതി അടങ്ങുന്ന ആധാർകാർഡ് ഉണ്ട്. അതിൽ അവരുടെ ജന്മ വർഷം എന്നത് 1966 ആണ്. എന്നാൽ ഇവരുടെ രൂപം കണ്ട് ഇവർ യുവതിയാണെന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുകയാണ്. അതു മാത്രവുമല്ല. ഇതിന് മുൻപും അവർ ശബരിമലയിൽ ദർശനം നടത്തിയിട്ടുണ്ട്’- അനന്തഗോപൻ വ്യക്തമാക്കി.
വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്. ചില ആളുകൾ സോഷ്യൽ മീഡിയയിൽ സ്വയം പ്രായം നിശ്ചയിച്ച് വ്യാജ പ്രചാരണം നടത്തുന്നു. യുവതിയെ ശബരിമലയിൽ പ്രവേശിപ്പിച്ചെന്ന തരത്തിൽ വരുത്തി തീർക്കാനുള്ള ശ്രമം നടക്കുന്നു. ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കാനുള്ള പരിശ്രമമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന് കടുത്ത പ്രതിഷേധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
