
വടകര: യു.ഡി.എഫിന് പരാജയ ഭീതിയെന്ന് വടകരയിലെ ഇടത് സ്ഥാനാർത്ഥി കെ.കെ ശൈലജ. വടകരയിൽ മാത്രമല്ല, എല്ലായിടത്തും വോട്ടെടുപ്പ് വൈകി. ഉദ്യോഗസ്ഥർ വോട്ടെടുപ്പ് കരുതിക്കൂട്ടി വൈകിപ്പിച്ചെന്ന് കരുതുന്നില്ല.വടകരയിൽ ജയിക്കുമെന്നാണ് പ്രതീക്ഷ. പോളിംഗ് കൂടിയാലും കുറഞ്ഞാലും എൽ.ഡി.എഫ് നല്ല പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ടെന്നും കെ.കെ ശൈലജ കൂട്ടിച്ചേർത്തു.
കാഫിർ പ്രചരിപ്പിച്ചത് യു.ഡി.എഫ് കേന്ദ്രങ്ങളാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ തെളിയിക്കട്ടെ. തോൽവി മുന്നിൽ കണ്ടാണ് ഇത്തരം പ്രചരണം.

സൈബർ കേസുകളിൽ അന്വേഷണം തുടരണം. യു.ഡി.എഫ് തനിക്കെതിരെ തരം താഴ്ന്ന പ്രചാരണം നടത്തിയെന്നും ശൈലജ ടീച്ചർ വിമർശിച്ചു.
അതേസമയം, കെ.കെ ശൈലജക്കെതിരെ വർഗീയ ധ്രുവീകരണത്തിന് താൻ ശ്രമിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ ശനിയാഴ്‌ച പ്രതികരിച്ചിരുന്നു. പോസ്റ്റ് വ്യാജമാണെന്ന് പലർക്കും മനസിലായി. താൻ മാപ്പ് പറയണമെന്ന് എതിർ സ്ഥാനാർത്ഥി പറയുന്നതിൽ എന്ത് ന്യായമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു.
ഒരാളെ കാഫിർ എന്ന് വിളിച്ച് അധിക്ഷേപിക്കാൻ താൻ തരം താണിട്ടില്ല. വ്യാജ നിർമ്മിതികളെ കെ.കെ ശൈലജ തള്ളിക്കളയണം ആയിരുന്നുവെന്ന് പറഞ്ഞ ഷാഫി പറമ്പിൽ പകരം തൻ്റെ തലയിൽ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.
