
തിരുവനന്തപുരം: സി.പി.എമ്മിനും ഇടതുമുന്നണിക്കും ന്യായീകരിക്കാന്‍ പ്രയാസമുള്ളതായിട്ടും, പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടുരൂപ വീതം സെസ് ചുമത്താനുളള തീരുമാനം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ എടുത്തത് വായ്‌പാ പരിധിയില്‍ 2700 കോടി രൂപ വെട്ടിക്കുറച്ചുള്ള കേന്ദ്രസര്‍ക്കാരിൻ്റെ കത്ത് കിട്ടിയശേഷമെന്ന് സൂചന. ഇതാവട്ടെ, ബഡ്‌ജറ്റ് പൂര്‍ത്തീകരണത്തിൻ്റെ അവസാന മണിക്കൂറിലും.
സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്ന് ഉറപ്പായതോടെയായിരുന്നു അറ്റകൈ പ്രയോഗം. കിഫ്ബി, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കമ്പനി എന്നിവ എടുത്ത വായ്‌പകളുടെ പേരില്‍ ഈ വര്‍ഷത്തെ അവസാന മൂന്നുമാസം സംസ്ഥാനത്തിന് എടുക്കാവുന്ന വായ്‌പയുടെ പരിധി അറിയിച്ചുള്ള കത്ത് വന്നത് വ്യാഴാഴ്‌ചയാണ്. 2,700 കോടി കൂടി കേന്ദ്രം വെട്ടിക്കുറച്ചതോടെ ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ എടുക്കാവുന്ന വായ്‌പ കേവലം 900 കോടിയായി കുറഞ്ഞു. ഇതോടെ, സാമൂഹ്യ ക്ഷേമപെന്‍ഷന്‍ പൂര്‍ണ്ണമായും മുടങ്ങുമെന്ന സ്ഥിതിയായി. ഇത് മറികടക്കാന്‍ പെട്രോള്‍, ഡീസല്‍, മദ്യ സെസിന് മുഖ്യമന്ത്രിയുടെ അനുമതി തേടി.

നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 17696 കോടി രൂപ വായ്‌പയെടുക്കാമെന്നാണ് കേന്ദ്രം അറിയിച്ചിരുന്നത്. പിന്നീട് വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിൻ്റെ പേരില്‍ 4060 കോടിയുടെ വായ്‌പയും അനുവദിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസത്തേക്ക് 17000 കോടിയോളം എടുക്കാനാകുമെന്നാണ് സംസ്ഥാനം കരുതിയിരുന്നത്.
കിഫ്ബി, ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി രൂപീകരിച്ച കമ്പനി എന്നിവ എടുത്ത വായ്‌പ മൂന്ന് തവണയായി പിടിക്കുമെന്നാണ് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നതും. എന്നാല്‍, പെന്‍ഷന്‍ കമ്പനി എടുത്ത വായ്‌പ ഒറ്റത്തവണയായി സംസ്ഥാനത്തിൻ്റെ വായ്‌പ പരിധിയില്‍ നിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചത്. 7500 കോടിയാണ് ഇങ്ങനെ പിടിക്കുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഡിസംബര്‍, ജനുവരി മാസത്തെ തുക കുടിശികയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ അടുത്ത സാമ്പത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ മുടങ്ങും.
