
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടലെന്ന് റിപ്പോർട്ടുകൾ. സമരത്തിൻ്റെ ഭാഗമായി വൻ ഗൂഢാലോചന നടന്നുവെന്നും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സാന്നിദ്ധ്യം സമരത്തിലുണ്ടായിരുന്നുവെന്നും സംസ്ഥാന ഇൻ്റലിജൻസിൻ്റെ റിപ്പോർട്ട്.
വിദേശബന്ധമുള്ള ഒരു മുതിർന്ന വൈദികൻ്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘമാണ് തീവ്ര സമരത്തിന് ഗൂഢാലോചന നടത്തുന്നതെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗൂഢാലോചനയിൽ ഒൻപതംഗ സംഘം പ്രവർത്തിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സമരത്തിന് നേതൃത്വം നൽകുന്ന വെെദികന് വിദേശബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാകണിക്കുന്നുണ്ട്. വൈദികൻ്റെ സംഘത്തിന് വിദേശ സംഘടനകളുമായി ബന്ധമുണ്ട്. ഈ വൈദികൻ ഡൽഹിയിൽ പോയി വന്നതിന് ശേഷമാണ് തീവ്ര പരിസ്ഥിതി സംഘടനയുടെ ആഭിമുഖ്യത്തിൽ ജൂൺ 5ന് ശംഖുംമുഖത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒക്‌ടോബർ 29ന് ജനറൽ ആശുപത്രിയ്‌ക്ക് സമീപമുള്ള ഐക്കഫിൽ യോഗം ചേർന്ന് മുൻ ആർച്ച് ബിഷപ്പ് ഡോ.എം.സൂസൈ പാക്യത്തെ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരമിരുത്താനും ഈ സംഘം പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
തീരദേശത്തെ ജനതയെ വൈകാരികത സൃഷ്‌ടിച്ച് ഇളക്കിവിടുകയായിരുന്നു ലക്ഷ്യമെന്നും എന്നാൽ ഈ നീക്കത്തെ ആർച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോയും മറ്റ് മുതിർന്ന വൈദികരും എതിർക്കുകയായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സമരത്തിന് നേതൃത്വം നൽകുന്നവരുടെ സാമ്പത്തിക ഇടപാടുകൾ ഇൻ്റലിജൻസ് പരിശോധിച്ചു തുടങ്ങിയിട്ടുണ്ട്. സമരസമിതിക്ക് പിന്തുണ നൽകുന്ന സന്നദ്ധസംഘടനകൾക്ക് വിദേശഫണ്ട് ലഭിക്കുന്ന വിവരം നേരത്തെ പുറത്തു വന്നിരുന്നു.

വിഴിഞ്ഞം തുറമുഖ നിർമ്മാണം തടസപ്പെടുത്തി പൊലീസ് സ്റ്റേഷനടക്കം ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ വലിയ ഗൂഢാലോചനയാണ് നടന്നിരിക്കുന്നത്. അതിൻ്റെ തുടർച്ചയായി ആസൂത്രിതമായി വൻ കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയും നടന്നിരുന്നുവെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ അംഗങ്ങളുടെ ഗൂഢപങ്കാളിത്തം കലാപം ലക്ഷ്യം വച്ചുള്ളതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുസംബന്ധിച്ചുള്ള പൂർണ്ണ റിപ്പോർട്ട് സംസ്ഥാന ഇൻ്റലിജൻസ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ.
പോപ്പുലർ ഫ്രണ്ടിൻ്റെ പരിസ്ഥിതി സംഘടനയായിരുന്ന ഗ്രീൻ മൂവ്‌മെന്റിലെ മുൻ അംഗങ്ങളാണ് സമരത്തിൽ നുഴഞ്ഞുകയറി കലാപങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
