
കേരളത്തിൽ ഇനി യൂത്ത് കോണ്‍ഗ്രസിൻ്റെ സമരവേദികളില്‍ ഇന്‍ക്വിലാബ് മുഴങ്ങും. അതിനൊരു തുടക്കമായി മാറിയിരിക്കുകയാണ് സംഘടനയുടെ തൃശൂര്‍ ജില്ലാ പഠനക്യാമ്പ്. പ്രമേയമായിത്തന്നെ ഇന്‍ക്വിലാബ് സിന്ദാബാദിന് അംഗീകാരം നല്‍കിയ പഠനക്യാമ്പിൻ്റെ അവസാനം സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ആ മുദ്രാവാക്യം ഏറ്റുവിളിച്ചത് ചരിത്രമായി.

സമരങ്ങളില്‍ ഇന്‍ക്വിലാബ് ശീലമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ഒന്നായി തീരുമാനമെടുക്കുകയായിരുന്നു.
തൃശൂര്‍ അതിരപ്പിള്ളിയില്‍ നടന്ന ജില്ലാ പഠന ക്യാമ്പാണ് ഈ ചരിത്രപരമായ തീരുമാനത്തിന് വഴിവെട്ടിയത്. പ്രമേയ കമ്മിറ്റിയുടെ അധ്യക്ഷനായ അഡ്വ. എ.എസ്. ശ്യാം കുമാര്‍ അവതരിപ്പിച്ച പ്രമേയം കയ്യടികളോടെ പ്രതിനിധികള്‍ സ്വീകരിച്ചു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.
സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഉജ്ജ്വലമായി മുഴങ്ങിയ മുദ്രാവാക്യം ഏറ്റെടുക്കണമെന്നായിരുന്നു തീരുമാനം. ജില്ലാ അധ്യക്ഷന്‍ ഒ.ജെ. ജനീഷിൻ്റെ നിര്‍ദേശമനുസരിച്ച് പ്രതിനിധികള്‍ ഇന്‍ക്വിലാബ് വിളിച്ച് ക്യാമ്പിന് കൊടിയിറക്കി ഫ്ളക്സ് ബോര്‍ഡുകളില്‍ നിന്ന് നേതാക്കളുടെ മുഖം ഒഴിവാക്കിയും സംഘടനാ പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കിയുമുള്ള മാറ്റം സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഘടകമാണ് തൃശൂരിലേത്.
