
ഇൻഡിഗോ എയർലൈൻസിൻ്റെ ബസ് നികുതി അടച്ചില്ല എന്ന കാരണത്താൽ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് നടത്തിയിരുന്ന ബസ് അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന കോഴിക്കോട് ഫറൂക്കിലെ വർക്ക് ഷോപ്പിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
ആർ.ടി.ഒ നിർദേശപ്രകാരം ഫറൂക്ക് ജോയിന്റ് ആർ.ടി.ഒ ഉൾപ്പെട്ട സംഘമാണ് വണ്ടി പിടിച്ചെടുത്തത്.
ആറുമാസമായി വാഹനത്തിൻ്റെ നികുതിയടച്ചിട്ടില്ലെന്നും കുടിശ്ശികയും പിഴയും അടച്ചാൽ വണ്ടി വിട്ടുനൽകുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. പിഴയും നികുതിയുമടക്കം നാല്പതിനായിരം രൂപയോളം അടക്കണം.

അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി സംഭവത്തിന് ബന്ധമില്ലെന്നും എയർപോർട്ടിൽ ആയതുകൊണ്ടാണ് കസ്റ്റഡിയിൽ എടുക്കാൻ സാധിക്കാതിരുന്നത് എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിച്ചു.
