റോഡ് നിർമ്മിച്ച് ഗിന്നസ് ലോക റെക്കാഡില്‍ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം; കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ സംഭവിക്കുക അത്‌ഭുതമായിരിക്കും

  • Post category:Kerala / news
  • Reading time:1 min read
You are currently viewing റോഡ് നിർമ്മിച്ച് ഗിന്നസ് ലോക റെക്കാഡില്‍ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമം; കേരളത്തിലെ ദേശീയപാത നിര്‍മ്മാണത്തില്‍ സംഭവിക്കുക അത്‌ഭുതമായിരിക്കും

ന്യൂഡല്‍ഹി: ഏറ്റവും കുറഞ്ഞ സമയത്തില്‍ റോഡ് നിര്‍മ്മിച്ച്‌ ഗിന്നസ് ലോക റെക്കാഡില്‍ ഇടംപിടിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ കുറിച്ച്‌ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മഹാരാഷ്ട്രയിലെ അമരാവതി മുതല്‍ അകോല ദേശീയപാതവരെ നീളുന്ന 75 കിലോമീറ്റര്‍ റോഡാണ് നാഷണല്‍ ഹൈവേ അതോറിട്ടി 108 മണിക്കൂറില്‍ നിര്‍മ്മിക്കാനാണ് ശ്രമം നടക്കുന്നത്. ഖത്തറിലെ പൊതുമരാമത്ത് വകുപ്പ് അഷ്‌കുലിൻ്റെ റെക്കാഡ് തകര്‍ക്കുകയാണ് ലക്ഷ്യം. ‘ഗതിശക്തി’ പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം. ഇന്ത്യയുടെ 75ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച്‌ റോഡ് രാജ്യത്തിന് സമര്‍പ്പിക്കാനാണ് പദ്ധതി.

എന്നാല്‍ ഒരു റെക്കാഡിന് വേണ്ടി മാത്രമല്ല പ്രതിദിനം 60 കിലോമീറ്റര്‍ ഹൈവേ നിര്‍മിക്കുക എന്ന പദ്ധതി സ്ഥിരപ്പെടുത്താനാണ് തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. രാജ്യത്ത് പ്രതിദിനം 28.64 കിലോമീറ്ററാണ് ദേശീയ പാത നിര്‍മ്മിക്കുന്നത്. മഴയും കൊവിഡുമാണ് 2021- 22ല്‍ ഇന്ത്യയുടെ ദേശീയപാത നിര്‍മ്മാണത്തെ പ്രതികൂലമായി ബാധിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ദേശീയ പാതകളുടെ നിര്‍മ്മാണത്തിൻ്റെ വേഗത പ്രതിദിനം 37 കിലോമീറ്ററിൽ എത്തിയിരുന്നു.

‘എൻ്റെ മന്ത്രാലയവും എൻ്റെ ടീമും കഠിനാധ്വാനം ചെയ്യുന്നു, കൂടാതെ കൊവിഡ് 19 പാന്‍ഡെമിക് സമയത്ത് പോലും, ഞങ്ങളുടെ (ഹൈവേ) നിര്‍മ്മാണ നിരക്ക് പ്രതിദിനം 38 കിലോമീറ്ററായിരുന്നു. അത് 60 കിലോമീറ്റര്‍ വരെ എടുക്കുക എന്നതാണ് അഭിലാഷം’ ഗഡ്ഗരി അഭിപ്രായപ്പെടുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 18,000 കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വേഗം കൂട്ടുന്നത്. കേരളത്തിലും ദേശീയപാത നിര്‍മ്മാണം വളരെ വേഗത്തില്‍ മുന്നേറുകയാണ്. 2025ഓടെ ദേശീയപാത ശൃംഖലയുടെ രണ്ട് ലക്ഷം കിലോമീറ്ററായി വികസിപ്പിക്കുകയാണ് മന്ത്രാലയത്തിൻ്റെ മൊത്തത്തിലുള്ള ലക്ഷ്യമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി ട്വീറ്റില്‍ പറഞ്ഞു. സമയബന്ധിതമായി ലോകോത്തര റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

0Shares