
രാജ്യത്ത് ‘ഹിന്ദുത്വവാദികളെ’ അധികാരത്തിൽ നിന്ന് പുറത്താക്കണമെന്നും സത്യത്തിൻ്റെ പാത പിന്തുടരുന്ന ഹിന്ദുക്കളെ തിരികെ കൊണ്ടുവരണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജയ്പൂരിൽ കോൺഗ്രസിൻ്റെ ‘മെഹങ്ക ഹഠാവോ’ (വിലക്കയറ്റം നീക്കം ചെയ്യുക) റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുൽ സംസാരിക്കുകയായിരുന്നു.
‘ഹിന്ദുത്വവാദികൾ’ അധികാരം പിടിക്കാൻ മാത്രമേ ആഗ്രഹിക്കുന്നുള്ളൂവെന്നും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം അവർ രാജ്യത്ത് അധികാരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഹിന്ദുത്വവാദികളെ അധികാരത്തിൽ നിന്ന് പുറത്താക്കി ഹിന്ദുക്കളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്.

“ആരാണ് ഹിന്ദു? എല്ലാവരെയും ആശ്ലേഷിക്കുന്നവൻ ആരെയും ഭയപ്പെടുന്നില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, അതേസമയം ഒരു ഹിന്ദുത്വവാദി അവൻ്റെ ഭയത്തിന് മുന്നിൽ തലകുനിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വവാദികൾ സത്യാന്വേഷണത്തിനല്ല, അധികാരാന്വേഷണത്തിനാണ് സമർപ്പിക്കുന്നതെന്ന് കോൺഗ്രസ് എം.പി പറഞ്ഞു. രാജ്യം ഹിന്ദുക്കളുടേതാണെന്നും ഹിന്ദുത്വവാദികളുടേതല്ലെന്നും
ഹിന്ദുത്വവാദികൾ അവരുടെ ജീവിതകാലം മുഴുവൻ അധികാരം തേടി ചെലവഴിക്കുന്നു, അവർക്ക് അധികാരമല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും രാഹുൽ പറഞ്ഞു.
‘ഹിന്ദു’, ‘ഹിന്ദുത്വവാദി’ എന്നീ രണ്ട് വാക്കുകൾ തമ്മിലുള്ള മത്സരത്തിനാണ് നിലവിൽ ഇന്ത്യൻ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. ഞാൻ ഹിന്ദുവാണ്, പക്ഷേ ഹിന്ദുത്വവാദിയല്ല… മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, എന്നാൽ ഗോഡ്‌സെ ഹിന്ദുത്വവാദിയായിരുന്നു. – രാഹുൽ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി കർഷകർക്കും പാവപ്പെട്ടവർക്കും ആനുകൂല്യങ്ങൾ നൽകുന്നില്ലെന്നും മുതലാളിമാർക്ക് മാത്രമാണെന്നും കോൺഗ്രസ് അദ്ദേഹം ഇതോടൊപ്പം ആരോപിച്ചു.
