
ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. വെള്ളിയാഴ്ച മാത്രം 17,000 കോവിഡ് കേസുകളാണു രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മഹാരാഷ്ട്രയിൽ മാത്രം വെള്ളിയാഴ്ച രോഗികളുടെ എണ്ണം 5,000 കവിഞ്ഞു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് കണക്ക് ഒന്നരലക്ഷം കടന്നു.നാലു ലക്ഷത്തിൽനിന്നു വെറും ആറു ദിവസത്തിനുള്ളിലാണു കോവിഡ് കണക്ക് അഞ്ചു ലക്ഷത്തിലേക്ക് എത്തുന്നത്. ജൂണ്‍ പന്ത്രണ്ടിനാണ് ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷമാകുന്നത്.
കേന്ദ്ര സർക്കാർ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി അൺലോക്കിന് തുടക്കമിട്ട ജൂണില്‍ രോഗികള്‍ 3.15 ലക്ഷം. മരണം പതിനായിരത്തിലേറെ. ജൂൺ 20 വരെ പ്രതിദിനരോഗികള്‍ 12,000. എന്നാൽ, 20ന് ശേഷം ഇത് പതിനയ്യായിരത്തിലേറെയായി. ശരാശരി പ്രതിദിന മരണം 400. 20-ന്, വെറും എട്ടു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ കൂടി നാലു ലക്ഷത്തിൽ എത്തി. ഇവിടെനിന്ന് വെറും ആറു ദിവസത്തിനുള്ളിൽ ഒരു ലക്ഷം രോഗികൾ കൂടി അഞ്ചുലക്ഷം കണക്ക് ഇന്ത്യ പിന്നിടുകയായിരുന്നു.

രാജ്യത്ത് മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ 60 ശതമാനവും. ഒന്നര ലക്ഷത്തിലേറെ രോഗികള്‍ മഹാരാഷ്ട്രയിലാണ്. തമിഴ്നാട്ടിലും ഡൽഹിയിലുമായി ഒന്നര ലക്ഷത്തിലേറെയും. 15,000ൽ അധികം പേർ കോവിഡ് ബാധിച്ച് മരിച്ചുകഴിഞ്ഞു.
അമേരിക്ക, ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങൾ മാത്രമാണ് കോവിഡ് പോസിറ്റീവ് കണക്കിൽ ഇന്ത്യക്കു മുന്നിലുള്ളത്. ജനുവരി 30ന് ആദ്യ രോഗി റിപ്പോർട്ടുചെയ്ത് 109 ദിവസത്തില്‍ രോഗബാധിതര്‍ ലക്ഷമെത്തി. എന്നാൽ, രണ്ടുലക്ഷമെത്താൻ വേണ്ടി വന്നത് 25 ദിവസംമാത്രം. വെറും 10 ദിവസംകൊണ്ട് മൂന്നുലക്ഷമെത്തി. എട്ടുദിവസംകൊണ്ട് നാലുലക്ഷമായി. അഞ്ചുലക്ഷമാകാന് വേണ്ടിവന്നത് ആറുദിവസം മാത്രമാണ്.
