ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

  • Post category:news
  • Reading time:1 min read
You are currently viewing ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

കൊറോണ വൈറസിനെ പിടിച്ച് കെട്ടാന്‍ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്ന എംഡബ്ല്യൂ വാക്‌സിനാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് പരീക്ഷിക്കുന്നത്. കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എംഡബ്ല്യൂ വാക്‌സിനില്‍ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞുവെന്ന് സി.എസ്.‌ഐ.ആര്‍ ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മാണ്ഡെ പറഞ്ഞു.

‘ഒരു വാക്സിന്‍ നിര്‍മ്മിക്കുകയെന്നത് നീണ്ട പ്രക്രിയയാണ്. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ നടന്നുവരികയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്ന ഒരു വാക്സിന്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രണ്ട് അംഗീകാരങ്ങള്‍ കൂടി ഇതിന് ആവശ്യമുണ്ട്. അവ ലഭിച്ചുകഴിഞ്ഞാല്‍ പരീക്ഷണങ്ങള്‍ ആരംഭിക്കും. അടുത്ത ആറാഴ്ചക്കുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകുകയും ചെയ്യും’ ഡോ. മണ്ടെ പറഞ്ഞു. വൈറസിന്‍റെ ഉത്ഭവവും വ്യാപനവും കണ്ടെത്താന്‍ സഹായിക്കുന്ന, ജനിതക ശ്രേണി (ജീനോം സീക്വന്‍സിംഗ്) പരിശോധനക്ക് ഇന്ത്യ ശ്രമം തുടങ്ങിയതായും ഡോ. മുണ്ടെ പറഞ്ഞു.

ഇതിലൂടെ വൈറസിനു പരിവര്‍ത്തനം സംഭവിക്കുന്നുണ്ടോയെന്നും അതിനെതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പ്രതിരോധിക്കുന്നുണ്ടോ എന്നും മനസ്സിലാക്കാനാകും. പുണെയിലെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ 25 സീക്വന്‍സിങ് നടത്തിട്ടുണ്ട്. സി.എസ്‌.ഐ.ആര്‍ രണ്ടു ലാബുകളിലായി 30 സീക്വന്‍സിങ് ആണ് നടത്തിയിട്ടുള്ളത്. വരുന്ന രണ്ടാഴ്ചയ്ക്കുള്ളില്‍ 500 മുതല്‍ 1,000 വരെ ജനിതക ശ്രേണി പരിശോധനകള്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസിന്‍റെ ആറു മുതല്‍ ഏഴു വരെ വകഭേദങ്ങളാണ് ലോകത്തുള്ളത്. കൂടുതല്‍ സീക്വന്‍സിങ് നടത്തുന്നതിലൂടെ അതിലേതൊക്കെയാണ് ഇന്ത്യയില്‍ ഉള്ളതെന്ന് കണ്ടെത്താനാകുമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊറോണ വൈറസ് മഹാമാരിയ്‌ക്കെതിരെ ഒരു പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ ഏറ്റവും കുറവ് 12 മാസമെങ്കിലും വേണ്ടിവരുമെന്നാണു ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വിലയിരുത്തല്‍.

0Shares